ലോകത്തിനൊപ്പം ഇന്ത്യയെയും വിറപ്പിക്കുന്ന കൊവിഡ് 19 വ്യാപനത്തെ തുടർന്ന് രാജ്യത്ത് പ്രഖ്യാപിച്ച ലോക്ഡൗൺ കാരണം പ്രയാസമനുഭവപ്പെടുന്നവർക്ക് 50 ലക്ഷം രൂപയുടെ അരി നൽകുമെന്ന് മുൻ ഇന്ത്യൻ നായകനും ബി.സി.സി.ഐ അദ്ധ്യക്ഷനുമായ സൗരവ് ഗാംഗുലി.
ഗാംഗുലിയും ലാൽ ബാബ റൈസ് കമ്പനിയും ചേർന്നാണ് സർക്കാർ സ്കൂളിൽ പാർപ്പിച്ച പാവങ്ങൾക്ക് അരി നൽകുക.
ബംഗാൾ ക്രിക്കറ്റ് അസോസിയേഷനാണ് ഇക്കാര്യം അറിയിച്ചത്. ഗാംഗുലിയുടെ ഈ നീക്കം സംസ്ഥാനത്തെ മറ്റുള്ളവരെ കൂടി ഇത്തരം കാര്യങ്ങൾ ചെയ്യാൻ പ്രചോദിപ്പിക്കുമെന്ന് ലാൽ ബാബ റൈസ് കമ്പനി പ്രതികരിച്ചു.
അടുത്ത മൂന്ന് ആഴ്ചയ്ക്കുള്ളിൽ രാജ്യത്ത് മൂന്നുകോടി ബിസ്ക്കറ്റ് പാക്കറ്റുകൾ സൗജന്യമായി വിതരണം ചെയ്യുമെന്ന് പ്രമുഖ ബിസ്ക്കറ്റ് കമ്പനിയായ പാർലെ പ്രഖ്യാപിച്ചിട്ടുണ്ട്. രാജ്യത്ത് കൊവിഡ് നിയന്ത്രണങ്ങളെ മുൻനിർത്തി പ്രഖ്യാപിച്ച ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തിലാണ് പാർലെ മാതൃകാപരമായ തീരുമാനവുമായി രംഗത്തെത്തിയിരിക്കുന്നത്. സർക്കാർ ഏജൻസികൾ കഴി പാർലെ ജി പാക്കറ്റുകൾ വിതരണം ചെയ്യുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.
ഇതിനായി തങ്ങളുടെ നിർമ്മാണ യൂണിറ്റിലെ 50 ശതമാനം തൊഴിലാളികളെ ഉപയോഗിക്കുമെന്നും ആവശ്യത്തിനനുസരിച്ച് വിപണിയിൽ ഉൽപ്പന്നം എത്തിക്കുമെന്നും കമ്പനി വ്യക്തമാക്കി. ഓരോ ആഴ്ചയിലും ഒരു കോടി പാക്കറ്റ് വീതം വിതരണം ചെയ്യാനാണ് തീരുമാനമെന്ന് പാർലെ പ്രൊഡക്ട് കാറ്റഗറി മേധാവി മായങ്ക് ഷാ പറഞ്ഞു.
‘സർക്കാരുമായി ചേർന്ന് പ്രവർത്തിക്കാനാണ് ഞങ്ങൾ തീരുമാനിച്ചിരിക്കുന്നത്. മൂന്ന് കോടി ബിസ്ക്കറ്റ് പാക്കറ്റുകളും സർക്കാർ ഏജൻസികളിലൂടെയാണ് വിതരണം ചെയ്യാൻ ഉദ്ദേശിക്കുന്നത്. ഓരോ ആഴ്ചയും ഒരുകോടി പാക്കറ്റ് വീതം വിതരണത്തിന് സജ്ജമാക്കും’, മായങ്ക് ഷാ പിടിഐയോട് പറഞ്ഞു.