വ്യത്യസ്ത റിയാലിറ്റി ഷോയായ ബിഗ്ബോസ് മലയാളം 2ലെ ശക്തയായ മത്സരാർത്ഥി തന്നെയായിരന്നു രേഷ്മ. തന്റെ ഒറ്റ വാക്കുകൊണ്ടാണ് രേഷ്മ രജിത് കുമാറിനെ ഹൗസിൽ നിന്നും പുറത്താക്കിയത്. രേഷ്മയുടെ കണ്ണിൽ മുളക് തേച്ചു എന്നതായിരുന്നു രജിത് കുമാറിന്റെ തെറ്റ്. അതിനാൽ അദ്ദേഹത്തെ താത്കാലികമായി പുറത്താക്കുകയും ചെയ്തു.
പിന്നീട് ശനിയാഴ്ചത്തെ എപ്പിസോഡിൽ രേഷ്മയുടെ തീരുമാനത്തെത്തുടർന്ന് രജിത്തിനെ ഷോയിൽ നിന്നും പൂർണമായി പുറത്താക്കുകയും ചെയ്തിരുന്നു. എനാൽ കാലിൽവീണ് മാപ്പു പറഞ്ഞ രജിത്തിനോട് കനിവ് കാട്ടാമായിരുന്നുവെന്നും രേഷ്മ ചെയ്തത് ക്രൂരത ആണെന്നുമാണ് സോഷ്യൽ മീഡിയ പറഞ്ഞത്. വലിയ വിമർശനവും സൈബർ അറ്റാക്കുമാണ് താരത്തിന് നേരെ ഉണ്ടായത്.
എന്നാലിപ്പോൾ തന്റെ തീരുമാനത്തെക്കുറിച്ച് രേഷ്മ മനസ്സ് തുറന്നിരിക്കയാണ്. ഏഷ്യാനെറ്റിന് നൽകിയ അഭിമുഖത്തിലാണ് രേഷ്മ മനസ്സു തുറന്നത്.
ഇത് സംഭവിച്ചു കഴിഞ്ഞപ്പോൾ എനിക്ക് അറിയേണ്ടിയിരുന്നത് അദ്ദേഹത്തിന് ഇതിനെക്കുറിച്ചു എന്ത് പറയാനുണ്ട് എന്നതാണ്. എന്നാൽ വളരെ ബാലിശമായി രജിത് കുമാർ എന്ന അധ്യാപകൻ തെറ്റൊന്നും ചെയ്തിട്ടില്ല, മുളക് തേച്ചത് ആ ടാസ്ക്കിലെ കുട്ടിയാണ് എന്ന വാദം ഉയർത്തുകയാണ് അദ്ദേഹം ചെയ്തത്. എനിക്ക് ആ വിശദീകരണം തൃപ്തികരമല്ല.
എന്ത് കൊണ്ടിത് ചെയ്തു എന്നദ്ദേഹം ഇപ്പോഴും പറഞ്ഞിട്ടില്ല. അതിനാൽ അദ്ദേഹത്തിന്റെ ക്ഷമ പറച്ചിലിലൊന്നും യാതൊരു ആത്മാർത്ഥതയും എനിക്ക് കാണാനും കഴിയുന്നില്ല. ബിഗ് ബോസിൽ കില്ലർ ടാസ്ക്ക് വരെ തന്നിട്ടുണ്ട്. അപ്പൊ ആരും ആരെയും റിയൽ ആയിട്ട് കൊന്നിട്ട് അല്ലല്ലോ ടാസ്ക്ക് ചെയ്തതെന്നും രേഷ്മ ചോദിക്കുന്നു.
സംഭവിക്കാനുള്ളത് സംഭവിച്ചു. പിന്നെ എനിക്ക് കേൾക്കേണ്ടിയിരുന്നത് രജിത് കുമാറിൽ നിന്നുമുള്ള കാര്യ കാരണ സഹിതമുള്ള ഒരു വിശദീകരണമാണ്. അതും കിട്ടിയില്ല. എന്റെ കണ്ണ് പകരം തരാം തുടങ്ങിയ കാര്യങ്ങളാണ് അദ്ദേഹം വിശദീകരണമായി പറഞ്ഞത്. ജീവിച്ചിരിക്കുന്നവരുടെ കണ്ണ് വേറെ ആൾക്ക് കൊടുക്കാൻ കഴിയുമോ? ചെയ്ത പ്രവൃത്തിക്ക് ഒരു വിശദീകരണം പോലുമില്ലാത്ത വ്യക്തിക്ക് ഞാൻ അകത്തു വരാൻ അവസരം നൽകണമോ? സംഭവം നടന്നപ്പോഴും അദ്ദേഹം സ്വന്തം കണ്ണിൽ മുളക് തേക്കുന്നത് പോലത്തെ കോപ്രായമാണ് അദ്ദേഹം ചെയ്തത്. അല്ലാതെ എന്ത് കൊണ്ടിത് ചെയ്തു എന്ന് ഇപ്പോഴും വിശദീകരിച്ചിട്ടില്ലെന്നും രേഷ്മ പറഞ്ഞു.
ഞാൻ ബിഗ് ബോസിൽ വന്ന അന്ന് മുതൽ എന്നെ പലതരത്തിലും ഉപദ്രവിച്ചു കൊണ്ടിരുന്ന ഒരു മത്സരാര്ഥിയാണ് രജിത് കുമാർ. നിരവധി തവണ എന്നെ പല തരത്തിൽ ഹരാസ് ചെയ്തിട്ടുണ്ട്. ഒരു കാഷ്വൽ ടോക്കിനിടയിൽ വിവാഹത്തെക്കുറിച്ചു ആലോചിച്ചിട്ടില്ലെന്നും കുഞ്ഞുങ്ങൾ വേണ്ടെന്നും പറഞ്ഞതിന് ആ ഷോയിൽ ഉടനീളം ഈ 70 ദിവസവും എന്നെ നിരന്തരം ഹരാസ് ചെയ്തു. കാൾ സെന്റർ ടാസ്ക്ക് വന്നപ്പോൾ ഞാൻ ചെയ്തിട്ടില്ലാത്ത നിരവധി കാര്യങ്ങൾ, ഞാൻ ഒരു പുരുഷനെ ഉമ്മ വച്ചെന്നടക്കമുള്ള കാര്യങ്ങൾ പറഞ്ഞു കൊണ്ട് എന്നെ വ്യക്തിഹത്യ നടത്തി.
എന്റെ തടി കുറവിനെക്കുറിച്ചും ശരീരാകൃതിയെ കുറിച്ചും കല്യാണം കഴിക്കാൻ വൈകി എന്നുമൊക്കെയുള്ള കാരണങ്ങൾ അദ്ദേഹം എന്നും കണ്ടെത്തി അപമാനിക്കുന്നുണ്ടായിരുന്നു. അത്തരത്തിൽ എന്നെ മാനസികമായി നിരന്തരം അറ്റാക്ക് ചെയ്യുന്നതിനിടയിലാണ് അവസാനം നടന്ന മുളക് തേക്കൽ എന്ന ഫിസിക്കൽ അറ്റാക്ക് നടക്കുന്നത്. എനിക്ക് സഹിക്കാവുന്നതിന്റെ പരമാവധി ഞാൻ സഹിച്ചിട്ടുണ്ട്.
രജിത് കുമാർ ഒരു അധ്യാപകനും നിരവധി മനുഷ്യർ ആരാധകരുള്ള ഒരു മനുഷ്യനുമാണ്. മുൻപ് കാൾ സെന്റർ ടാസ്ക്കിൽ രജിത് കുമാർ എന്നെ പ്രദീപിനെ ഉമ്മ വച്ചു എന്നതടക്കമുള്ള കാര്യങ്ങൾ ഉന്നയിച്ചു വ്യക്തിഹത്യ ചെയ്യുകയും ഞാൻ അതിനെതിരെ പ്രതികരിക്കുകയും ചെയ്തിരുന്നു. അതിന്റെ പിറ്റേന്നാണ് ഞാൻ കണ്ണിന് അസുഖം ബാധിച്ചു പുറത്തു പോയത്. പുറത്തു പോയ ഞാൻ എനിക്ക് അതുവരെ പരിചയമില്ലാത്ത ഒരു കൂട്ടം മനുഷ്യരെ പരിചയപ്പെട്ടു.
രജിത് കുമാറിനോട് ഷോയിൽ വിയോജിച്ചു എന്നതിന്റെ പേരിൽ എന്നെ സൈബർ ആക്രമണം നടത്തുന്ന അദ്ദേഹത്തിന്റെ ആരാധകർ എന്ന് പറയുന്ന ഒരു കൂട്ടം മനുഷ്യർ. തന്നെ ഇഷ്ടപ്പെടുന്നതും ഫോളോ ചെയ്യുന്നതും തന്റെ വിദ്യാർത്ഥികളും തന്റെ ആശയങ്ങൾ പിന്തുടരുന്നവരുമാണെന്നു അദ്ദേഹം എന്നോട് പറഞ്ഞിട്ടുണ്ട്. ഇത്തരത്തിലുള്ള അക്രമാസക്തരായ, സ്ത്രീ വിരുദ്ധരായ, ട്രാൻസ് വിരുദ്ധരായ, ഹോമോ ഫോബിക്കായ ഒരു കൂട്ടം മനുഷ്യരെയാണ് ഇയാൾ സമൂഹത്തിൽ സൃഷ്ടിക്കുന്നതും ഇൻഫ്ലുവെൻസ് ചെയ്യുന്നതും എങ്കിൽ അത് വലിയൊരു സാമൂഹിക വിപത്താണെന്നു എനിക്ക് നേരിട്ട് ബോധ്യപ്പെട്ടുവെന്നും രേഷ്മ പറയുന്നു.
അതേസമയം അദ്ദേഹത്തിന്റെ ഈ ഫാൻസിന്റെ തെറിവിളിയെ ഭയന്നിട്ട് വീട്ടിനുള്ളിൽ ഉള്ളവരായാലും പുറത്തുള്ള കുറെ മനുഷ്യരായാലും ഇദ്ദേഹം ഒരു തെറ്റ് ചെയ്താൽ പോലും അത് ചൂണ്ടി കാണിക്കാൻ തയ്യാറാവുന്നില്ലെന്നതാണ് ശ്രദ്ധേയം. അതുകൊണ്ട് തന്നെ അദ്ദേഹം ഇപ്പോൾ ചെയ്യുന്ന കാര്യങ്ങളിൽ പലതും ശരിയായില്ലെന്ന് അദ്ദേഹത്തിൽ നിന്നും സംഭവിച്ച ഈ തെറ്റ് ചൂണ്ടി കാണിച്ചു കൊണ്ട് എനിക്ക് അദ്ദേഹത്തെ ബോധ്യപ്പെടുത്താൻ വേണ്ടി കൂടിയാണ് ഞാൻ ഇങ്ങനൊരു തീരുമാനമെടുത്തതെന്ന് രേഷ്മ തുറന്നു പറയുന്നു.