മനാമ: ബുധനാഴ്ച രാവിലെ തിരുവനന്തപുരത്തു നിന്നും കൊച്ചിയിൽ നിന്നും എയർ ഇന്ത്യാ എക്സ്പ്രസ് വിമാനങ്ങളിൽ മസ്കത്തിലെത്തിയ 150 ഓളം യാത്രക്കാർ വിമാനത്താവളത്തിൽ കുടുങ്ങി. രാജ്യത്തേക്ക് വിദേശികൾക്ക് പ്രവേശനം ഇല്ലെന്ന് ചൂണ്ടിക്കാട്ടി ഇവരെ വിമാനത്താവളത്തിൽ തടഞ്ഞു നിർത്തിയിരിക്കയാണ്.
കൊറോണ വ്യാപനം തടയാനായി വിദേശികളെ ബുധനാഴ്ച ഉച്ചയ്ക്ക് 12 മുതൽ രാജ്യത്തേക്ക് പ്രവേശിപ്പിക്കില്ല എന്ന് ചൊവ്വാഴ്ച രാത്രി ഒമാൻ സുപ്രീം കമ്മിറ്റി അറിയിച്ചിരുന്നു. എന്നാൽ ബുധനാഴ്ച രാവിലെ മുതൽ തന്നെ വിമാനതാവള അധികൃതർ തീരുമാനം നടപ്പാക്കിയതാണ് യാത്രക്കാർക്ക് വിനയായത്.
രാവിലെ 10നാണ് തിരുവനന്തപുരത്തു നിന്നുള്ള എക്സ്പ്രസ് വിമാനമെത്തിയത്. 11 ന് കൊച്ചിയിൽ നിന്നുള്ള എക്സ്പ്രസ് വിമാനവും എത്തി. എന്നാൽ ഇരുവിമാനങ്ങളിലെയും യാത്രക്കാരെ വിമാനത്താവളത്തിൽ നിന്നും പുറത്തു വിട്ടില്ല. ഇവരെ എയർ ഇന്ത്യാ എക്സ്പ്രസും കൈയൊഴിഞ്ഞു. യാത്രക്കാരെ ഇറക്കി വിമാനങ്ങൾ തിരിച്ചു പോയി.
യാത്രക്കാരെ വിമാനതാവളത്തിൽ നിന്നും പുറത്തിറക്കാൻ ഇടപെടണമെന്നാവശ്യപ്പെട്ട് കേരള പ്രവാസി ക്ഷേമനിധി ഡയരക്ടർ പിഎം ജാബിർ ഒമാൻ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ടു. എന്നാൽ, തങ്ങൾക്ക് ഇതിൽഒന്നും ചെയ്യാൻ സാധിക്കില്ല എന്ന നിരുത്തരവാദപരമായ നിലപാടാണ് എംബസി സ്വീകരിച്ചത്.
വിസ തീരുന്നതും മറ്റുമായ കാരണങ്ങളാൽ വന്നവരാണ് ഏറെ പേരും. ഭക്ഷണമോ വെള്ളമോ വാങ്ങി കഴിക്കാൻ പോലും കൈയിൽ കാശില്ലാത്തവരുമുണ്ട്. ഇവരുടെ കാര്യത്തിൽ എത്രയും പെട്ടന്ന് ഇടപെട്ട് ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കേരള മുഖ്യമന്ത്രിക്ക് കത്തയച്ചതായി പിഎം ജാബിർ പറഞ്ഞു.