ഇത് ലിൻസ, മാസങ്ങൾക്ക് മുൻപ് വരെ സ്കൂളിലെ തൂപ്പുകാരിയായിരുന്നു, ഇന്ന് കുട്ടികളുടെ പ്രിയപ്പെട്ട ഇംഗ്ലീഷ് അധ്യാപികയും. ദിവസവും ക്ലാസ് മുറികൾ വൃത്തിയാക്കാൻ വന്നിരുന്ന ചേച്ചിയെ ഇന്ന് ടീച്ചറേ എന്ന് സ്നേഹത്തോടെ വിളിക്കുകയാണ് കുട്ടികൾ.
അതിശയിപ്പിക്കുന്ന ജീവിതകഥയാണ് കാഞ്ഞങ്ങാട് ഇക്ബാൽ ഹയർസെക്കന്ററി സ്കൂളിലെ അധ്യാപികയായ ലിൻസയുടേത്. തൂപ്പുകാരിയുടെ ജോലിയിൽ നിന്ന് അതേ വിദ്യാലയത്തിൽ അധ്യാപികയായി എത്തിയ ആർ ജെ ലിൻസയെന്ന അധ്യാപികയുടെ ജീവിതം ഏവർക്കും മാതൃകയാണ്.
അച്ഛന്റെ മരണത്തോടെ ജീവിതം പ്രതിസന്ധിയിലായി. അമ്മയ്ക്കും അനുജനും താങ്ങായിട്ടാണ് ലിൻസ തൂപ്പുകാരിയുടെ ജോലി സ്വീകരിച്ചത്. ബിരുദം പാതിവഴിയിൽ ഉപേക്ഷിച്ചപ്പോഴും മനസ്സ് നിറയെ അധ്യാപനമായിരുന്നു ലിൻസയുടെ സ്വപ്നം. രാവിലെയും വൈകിട്ടും ക്ലാസ് മുറികൾ വൃത്തിയാക്കുന്നതിനിടയിൽ ലിൻസ പഠനം തുടർന്നു.
പ്രധാന അധ്യാപികയായ പ്രവീണയായിരുന്നു ലിൻസയ്ക്ക് എല്ലാ പിന്തുണയും പ്രചോദനവും നൽകിയത്. ജോലി ചെയ്തു കൊണ്ടുതന്നെ ലിൻസ ഇംഗ്ലീഷിൽ ബിഎ, എംഎ എന്നിവ പാസ്സായി. ഇതിനിടയിൽ ലീവ് വേക്കൻസിയിൽ ചെയ്തിരുന്ന തൂപ്പുജോലിയുടെ കാലാവധി തീർന്നു. ഈ ഒഴിവിൽ ലിൻസ ബിഎഡ് പഠനം പൂർത്തിയാക്കി. പിന്നീട് സെറ്റ് യോഗ്യതയും ലൈബ്രറി സയൻസിൽ ബിരുദവും നേടി.
ഒപ്പം വീണ്ടും സ്കൂളിൽ തൂപ്പുകാരിയായി സ്ഥിരനിയമനം ലഭിച്ചു. യോഗ്യതകൾ കൂടുതൽ ഉണ്ടായിട്ടും ലിൻസ തൂപ്പുകാരിയുടെ ജോലി തുടർന്നു. ഒടുവിൽ അതേ സ്കൂളിൽ ഇംഗ്ലീഷ് അധ്യാപക ഒഴിവ് വന്നപ്പോൾ ലിൻസയ്ക്ക് വിദ്യാഭ്യാസ യോഗ്യത അനുസരിച്ച് അധ്യാപികയായി പ്രൊമോഷൻ നൽകാൻ മനേജ്മെന്റ് തീരുമാനിക്കുകയായിരുന്നു.
കാഞ്ഞങ്ങാട് നെഹ്രു കോളജിലെ എൽഡി ക്ലർക്ക് സുധീരൻ മയിച്ചയുടെ ഭാര്യയാണ് ലിൻസ. സോനിൽ, സംഘമിത്ര എന്നിവരാണ് മക്കൾ.