ഏഷ്യാനെറ്റിലെ റിയാലിറ്റി ഷോയായ ബിഗ്ബോസ് രണ്ടാം സീസണിൽ നിന്നും പുറത്താക്കപ്പെട്ട രജിത്കുമാറിനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് മുൻ ബിഗ് ബോസ് മത്സരാർഥിയും സാമൂഹ്യ പ്രവർത്തകയുമായ ദിയ സന.
ഒരു സ്ത്രീയെന്ന നിലയിൽ എനിക്ക് ഒരിക്കലും അംഗീകരിക്കാനാവാത്ത പ്രവൃത്തിയാണ് രജിത് കുമാറിന്റേത്. അയാൾക്കുള്ളിലെ ക്രിമിനൽ സ്വഭാവം പുറത്തു വന്നിരിക്കുകയാണ്. അയാൾക്കെതിരെ നിയമനടപടി സ്വീകരിക്കണം എന്നും ദിയ പറയുന്നു. കണ്ണിൽ അണുബാധ വന്നതിനെത്തുടർന്ന് ചികിത്സ കഴിഞ്ഞെത്തിയ പെൺകുട്ടിയോട് വലിയ ക്രൂരതയാണ് രജിത് കാണിച്ചത്.
രജിതിനെപ്പോലെ വലിയ വിദ്യാഭ്യാസമുള്ളയാൾക്ക് എങ്ങനെ ഇത് ചെയ്യാൻ കഴിഞ്ഞുവെന്നാണ് എനിക്ക് മനസ്സിലാകാത്തത്. രേഷ്മയെ ആക്രമിക്കണമെന്ന് മുൻകൂട്ടി തീരുമാനിച്ചതാകണം.’ ദിയ പറയുന്നു. രജിത് ക്ഷമാപണം നടത്തിയിട്ടും രേഷ്മ ആ പ്രവൃത്തി ക്ഷമിക്കാതിരുന്നതിൽ താൻ സന്തോഷിക്കുന്നുവെന്നും ദിയ പറഞ്ഞു. ടൈംസ് ഓഫ് ഇന്ത്യക്ക് നൽകിയ അഭിമുഖത്തിനിടെയാണ് ദിയ ഇക്കാര്യം പറഞ്ഞത്.
ഷോയിലെ വിവിധ മത്സരങ്ങളുടെ ഭാഗമായി രേഷ്മ രാജന്റെ കണ്ണുകളിൽ മുളകു തേച്ചസംഭവത്തിനു ശേഷം സോഷ്യൽമീഡിയയിലും മറ്റും രജിത് കുമാറിനെ പിന്തുണച്ചും വിമർശിച്ചും നിരവധി പേരാണ് രംഗത്തു വന്നത്. ഷോയിൽ നിന്നും പുറത്താക്കപ്പെട്ട ശേഷം കഴിഞ്ഞ ദിവസം കൊച്ചി എയർപോർട്ടിലെത്തിയ രജിതിനെ സ്വീകരിക്കാൻ ആരാധകരുടെ വൻ ജനക്കൂട്ടമാണ് എത്തിയത്.
കൊറോണ ജാഗ്രത നിർദേശങ്ങൾ ചെവികൊള്ളാതെ സ്വീകരണമൊരുക്കിയ സംഭവത്തിൽ രജിത്കുമാറിനെയും ആരാധകരിൽ ചിലരെയും പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.