ചില ദുരൂഹമരണ കേസുകളിൽ ഫോറൻസിക് ലാബ് റിപ്പോർട്ടിലെ നിഗമനങ്ങളിൽ സംശയമുണ്ടെന്ന കലാഭവൻ മണിയുടെ സഹോദരൻ ആർഎൽവി രാമകൃഷ്ണൻ. ചില മരണങ്ങളിൽ ഫോറൻസിക് ലാബ് റിപ്പോർട്ടിനെ പരിഗണിക്കുകയും മറ്റു ചില കേസുകളിൽ ഫോറൻസിക് റിപ്പോർട്ടിനെ തള്ളുകയും ചെയ്യുന്നത് എന്തുകൊണ്ടെന്ന് രാമകൃഷ്ണൻ തന്റെ ഫേസ്ബുക്കിലൂടെ ചോദിച്ചു.
ആർഎൽവി രാമകൃഷ്ണന്റെ ഫേസ്ബുക്ക് പോസ്റ്റ് പൂർണരൂപം:
ചില മരണങ്ങളിൽ ഫോറൻസിക് ലാബ് റിപ്പോർട്ടിനെ പരിഗണിക്കുകയും മറ്റു ചില കേസുകളിൽ ഫോറൻസിക് റിപ്പോർട്ടിനെ തള്ളുകയും ചെയ്യുന്നത് എന്തുകൊണ്ട്??? മണി ചേട്ടന്റെ മരണകാരണം മീഥൈയ്ൽ ആൽക്കഹോൽ പോയ്സൺ ഉള്ളിൽ ചെന്നിട്ടാണ് എന്ന് കാക്കനാട് ഫോറൻസിക് ലാബും ഹൈദരാബാദ് ലാബും വിലയിരുത്തിയിട്ടുണ്ടായിരുന്നത്..
ഇതു പ്രകാരം കേസ് കോടതിയിൽ പരിഗണിച്ചപ്പോഴും കേരളത്തിലെ മെഡിക്കൽ വിഭാഗത്തോട് റിപ്പോർട്ട് ഒരിക്കൽ കൂടി കോടതി ആവശ്യപ്പെട്ടപ്പോഴും മെഡിക്കൽ ബോർഡ് സംഘങ്ങൾ കോടതിയിൽ ബോധിപ്പിച്ചത് മീഥെയിൽ ആൽക്കഹോൾ പോയ്സൺ ആണ് Cause to Death ആയി പറഞ്ഞ കാരണം. കാക്കനാട് ലാബിന്റെ പരിശോധന ഫലത്തേക്കാൾ ഇരട്ടിയായിരുന്നു ഹൈദരാബാദ് ലാബിന്റെ പരിശോധനയിൽ കണ്ടത്.
എന്നാൽ സിബിഐ ഇതിനെയെല്ലാം തള്ളിയിരിക്കുകയാണിപ്പോൾ. കേരളത്തിൽ നടക്കുന്ന ദുരൂഹ മരണങ്ങളുടെ നിഗമനങ്ങൾ കണ്ടെത്തുന്നത് നമ്മുടെ ഫോറൻസിക് ലാബുകളിലൂടെയാണ്. ഈ ലാബുകളുടെ പരിശോധനാ ഫലങ്ങളെ തള്ളുകയാണെങ്കിൽ ഈ സ്ഥാപനങ്ങൾ ഇവിടെ നിലനിർത്തേണ്ടതിന്റെ ആവശ്യകതയുണ്ടോ? ഇനി അന്വേഷിച്ച് കണ്ടെത്തേണ്ട നിരവധി ദുരൂഹ മരണങ്ങളുടെ അടിസ്ഥാന റിപ്പോർട്ടുകൾ തരേണ്ടത് ഈ ലാബുകളാണ്.
ഈ ലാബുകളുടെ നിഗമനങ്ങളെ തള്ളുമ്പോൾ അത്തരം നിഗമനങ്ങളുടെ അടിസ്ഥാനത്തിൽ ശിക്ഷിക്കപ്പെട്ട കേസുകളും ഇനി വരാനിരിക്കുന്ന തീർപ്പു കല്പിക്കേണ്ടതായ കേസുകളുടെ വിശ്വാസ്യത എങ്ങിനെയാണ് ഉറപ്പു വരുത്തുക ??? ഇരകളായ കുടുംബാംഗങ്ങൾക്ക് വലിയ ആശങ്കകളാണ് ഉണ്ടാകുന്നത്.