കൊറോണ ഭീതിയുടെ പശ്ചാത്തലത്തിൽ കനത്ത നിയന്ത്രങ്ങൾ ഏർപ്പെടുത്തിയ കൊച്ചി വിമാനത്താവളത്തിൽ ടിവി ഷോ മത്സരാർഥിക്ക് ആരാധകർ ഒത്തുകൂടി സ്വീകരണം ഒരുക്കിയ സംഭവത്തിൽ പ്രതികരണവുമായി സംഗീത സംവിധായകൻ ഷാൻ റഹ്മാൻ.
അധ്യാപകനും പ്രാസംഗികനുമായ രജിത് കുമാറിനാണ് വിമാനത്താവളത്തിൽ അദ്ദേഹത്തിന്റെ ആരാധകർ വലിയ സ്വീകരണം നൽകിയത്. കൊറോണ ഭീതിയുടെ പശ്ചാത്തലത്തിൽ ഇത് വലിയ വിവാദമായിരുന്നു. വിമാനത്താവളത്തിൽ നിന്ന് പുറത്ത് കടക്കുന്നതിനിടെ കൊറോണയെക്കുറിച്ച് രജിത് കുമാർ നടത്തിയ പരാമർശവും വലിയ വിവാദമായിരിക്കുകയാണ്. ”കൊറോണയെ എനിക്ക് പേടിയില്ല. കാരണം മനസ്സിന് ശുദ്ധിയില്ലെങ്കിൽ കൊറോണ വരും. മനസ്സിന് ശുദ്ധിയുണ്ടെങ്കിൽ കൊറോണ വരില്ല” -എന്നായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.
ഷാൻ റഹ്മാന്റെ കുറിപ്പ് വായിക്കാം:
മണ്ടത്തരത്തിന്റെ ഏറ്റവും വലിയ അവസ്ഥയാണ് കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ കഴിഞ്ഞ ദിവസം നമ്മൾ കണ്ടത്. മാസ്ക് പോലും ധരിക്കാതെ വിയർത്ത് കുളിച്ച് മഹത്വ്യക്തിക്കൊപ്പം ചിത്രം പകർത്തുന്നു (അദ്ദേഹം പറയുന്നു മനസ്സ് ശുദ്ധമാണെങ്കിൽ കൊറോണ വരില്ല എന്ന്. ഗോമൂത്രം കൊറോണയിൽ നിന്ന് രക്ഷിക്കും എന്ന് പറയുന്നതിന് തുല്യമാണത്). അവിടെ കാണിച്ച നിരുത്തരവാദിത്തപരമായ പ്രവർത്തിക്ക് നിങ്ങൾ എല്ലാവരും ഉത്തരവാദികളാണ്. ഈ പകർച്ചാവ്യാധിയുടെ ഭീതി ഒഴിയുവരെ നിങ്ങൾക്ക് കാത്തിരിക്കാമായിരുന്നു.
ജനക്കൂട്ടം ഒഴിവാക്കണമെന്ന കർശന നിർദ്ദേശം നമുക്ക് മുന്നിൽ ഉണ്ട്. തൊട്ടടുത്ത് നിൽക്കുന്നയാൾക്ക് കൊറോണയില്ലെന്ന് നിങ്ങൾക്ക് എന്തുറപ്പാണുള്ളത്. ഒരു കൊച്ചു പെൺകുട്ടിയെ ഒക്കത്തേറ്റി ആ വ്യക്തിക്കൊപ്പമുള്ള ഒരു ചിത്രം പകർത്താനായി തിക്കിത്തിരക്കി നിൽക്കുന്ന ഒരു വിഡ്ഢിയായ മനുഷ്യനെയും ഞാൻ അവിടെ കണ്ടു. ലോകം മുഴുവൻ പകർച്ചാവ്യാധിയോട് മല്ലിടുമ്പോൾ സൂപ്പർതാരത്തിനൊപ്പം സെൽഫിയെടുക്കാൻ ശ്രമിക്കുന്ന നേരത്ത് എന്തുകൊണ്ട് എന്നെ നോക്കിയില്ലെന്ന് ആ കുട്ടി ഒരിക്കൽ നിങ്ങളോട് ചോദിക്കും. ഈ മഹത്വ്യക്തി നിങ്ങളുടെ അസുഖം ഭേദപ്പെടുത്തുമോ? നിങ്ങൾ അതിനുള്ള ഉത്തരം കണ്ടെത്തിക്കോളൂ, അത് നിങ്ങളിലേക്ക് വന്നു കൊണ്ടിരിക്കുകയാണ്- ഷാൻ റഹ്മാൻ കുറിച്ചു.
മുന്നറിയിപ്പുകളെ കാറ്റിൽ പറത്തി രജിത് കുമാറിന് സ്വീകരണം നടത്തിയ സംഭവത്തിൽ പേരറിയാവുന്ന നാല് പേർക്കെതിരേയും കണ്ടാലറിയാവുന്ന 75 പേർക്കെതിരെയും നിയമലംഘനത്തിന് കേസ് എടുത്തതായി എറണാകുളം ജില്ലാ കളക്ടർ അറിയിച്ചിരുന്നു.