ജയറാമും പാർവതിയും മലയാളം സിനിമാമേഖലയിൽ ഏറെ ആരാധകരുള്ള ഒരു താരദമ്പതികളാണ്. അപരൻ എന്ന ചിത്രത്തിലൂടെയാണ് ജയറാം സിനിമയിലേക്ക് എത്തുന്നത്. ചിത്രത്തിൽ നായികയായി എത്തിയത് പാർവതിയും. അന്നാദ്യമായാണ് ഇരുവരും കാണുന്നത്.
അതിന് ശേഷം ഒരുപാട് സിനിമകളിൽ ഇവർ ഒന്നിച്ചഭിനയിച്ചു. 32 വർഷത്തെ പ്രണയദാമ്പത്യത്തിൽ മറക്കാൻ കഴിയാത്ത ചില നിമിഷങ്ങൾ പങ്കുവെച്ച് രംഗത്തെത്തിയിരിക്കുകയാണ് പാർവതി. തലയണമന്ത്രം സിനിമയുടെ ഷൂട്ടിങ് ലൊക്കേഷനിൽ തങ്ങളുടെ പ്രണയം കണ്ടെത്തുന്നതിനായി സത്യൻ അന്തിക്കാട് ഡിറ്റക്റ്റീവ് ആയി നിയമിച്ചത് ശ്രീനിവാസനെയായിരുന്നു എന്നും അദ്ദേഹം ഞങ്ങളുടെ പ്രണയം കണ്ടുപിടിച്ചുവെന്നും പാർവതി പറഞ്ഞു.
ലൊക്കേഷനിൽ ഞങ്ങൾ പരസ്പരം മിണ്ടാതിരുന്നതാണ് അദ്ദേഹത്തിന് സംശയം തോന്നാൻ കാരണം എന്നും പാർവതി വ്യക്തമാക്കി. എന്തെങ്കിലും സംസാരിച്ചാൽ പിന്നെ അന്നത്തെ ബുക്കുകളിലൊക്കെ വേണ്ടാത്ത ഓരോന്ന് എഴുതി വരില്ലേ. എനിക്കും ജയറാമിനും ആശയവിനിമയത്തിന് വേറെ എന്തൊക്കെ മാധ്യമങ്ങളുണ്ട്. ഇടയ്ക്ക് ആംഗ്യം കാണിക്കും.
പിന്നെ പറയാനുള്ളത് കാസറ്റിൽ റെക്കോഡ് ചെയ്യും. ആരും കാണാതെ അത് കൈമാറും. ഞാൻ ആ കാസറ്റ് വാക്ക്മാനിൽ ഇട്ട് കേട്ടുകൊണ്ടിരിക്കും. ലൊക്കേഷനിൽ എപ്പോഴും വാക്മാൻ വെച്ചുകൊണ്ടിരിക്കുമ്പോൾ ഞാൻ പാട്ടുകേൾകുകയാണ് എന്ന് മറ്റുള്ളവർ വിചാരിക്കും. പക്ഷേ ഒടുവിൽ അമ്മയ്ക്കാണ് സംശയം തോന്നിയത്. അമ്മ കണ്ടുപിടിക്കുകയും ചെയ്തു.
ആ കാസറ്റ് അമ്മ കേട്ടുനോക്കി. അതിൽ പകുതിയും ജയറാം അമ്മയെ കുറ്റം പറയുന്ന ഭാഗങ്ങളായിരുന്നു.’ ഒരു പത്രമാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പാർവതി പറഞ്ഞു. 1992ലായിരുന്നു ജയറാമും പാർവതിയും തമ്മിലുള്ള വിവാഹം. ഇവരുടെ മകൻ കാളിദാസ് അഭിനയരംഗത്തും മകൾ മാളവിക മോഡലിങ് രംഗത്തും സജീവമാണ്.