കൊല്ലം: കൊല്ലത്ത് ആറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ ഏഴുവയസുകാരി ദേവനന്ദയെ കാണാൻ അച്ഛൻ പ്രദീപ് എത്തി. വിദേശത്തായിരുന്ന പ്രദീപ് ഇന്ന് രാവിലെയാണ് നാട്ടിൽ എത്തിയത്. കുട്ടിയെ കാണാതായ വിവരം പൊലീസ് അറിയിച്ചതിനെ തുടർന്ന് പ്രദീപ് നാട്ടിലേക്ക് ഇന്നലെ തിരിക്കുകയായിരുന്നു. മകളുടെ മരണവാർത്തയറിഞ്ഞ പ്രദീപിനെ നാട്ടുകാർ ചേർത്ത്പിടിച്ചു കൊണ്ട് മൃതദേഹത്തിന് അരികിലേക്ക് എത്തിക്കുകയായിരുന്നു. കാണാതായ ഏഴുവയസുകാരി ദേവനന്ദയുടെ മൃതദേഹം ഇന്ന് രാവിലെയാണ് കണ്ടെത്തിയത്.
കുട്ടിയുടെ വീടിനോട് ചേർന്നുള്ള ഇത്തിക്കരയാറ്റിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. മുങ്ങൽ വിദഗ്ധരാണ് ആറ്റിൽ മൃതദേഹം കണ്ടെത്തിയത്. കുട്ടിയെ കാണാതായ സമയത്ത് ധരിച്ചിരുന്ന വസ്ത്രങ്ങളാണ് പുഴയിൽ നിന്ന് ലഭിച്ച മൃതദേഹത്തിലുള്ളത്. കമഴ്ന്ന് കിടക്കുന്ന രീതിയിലായിരുന്നു കുട്ടിയുടെ മൃതദേഹം. ഇന്നലെ രാവിലെ 9.30 നും 10.30 നും ഇടയിലാണ് കുട്ടിയെ കാണാതായത്.
കുട്ടിയുടെ അമ്മ ഈ സമയം തുണി അലക്കി കൊണ്ടിരിക്കുകയായിരുന്നു. സമീപപ്രദേശത്തെ ക്ഷേത്രത്തിൽ ഉത്സവ ചടങ്ങുകൾ നടക്കുകയായിരുന്നതിനാൽ കുട്ടി ഇന്നലെ സ്കൂളിൽ പോയിരുന്നില്ല. കുട്ടിയെ കാണാതായ വിവരം അറിഞ്ഞതോടെ ക്ഷേത്രകമ്മിറ്റിക്കാരും നാട്ടുകാരും ഉൾപ്പെടെയുള്ളവർ തിരച്ചിൽ നടത്തിയിരുന്നു.
കുട്ടിയെ കണ്ടെത്താൻ കഴിയാത്തതോടെ കണ്ണനല്ലൂർ പോലീസ് സ്റ്റേഷനിൽ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസും അഗ്നിശമന സേനാംഗങ്ങളും തിരച്ചിൽ നടത്തുകയായിരുന്നു. കുട്ടിയുടെ തിരോധാനത്തിൽ ബാലാവകാശ കമ്മീഷൻ ഇന്നലെ കേസെടുത്തിരുന്നു.