കണ്ണൂർ: കണ്ണൂരിലെ തയ്യിലിൽ ഒരു വയസുകാരനെ കടൽ ഭിത്തിയിലെറിഞ്ഞു കൊലപ്പെടുത്തിയ കേസിലെ പ്രതിയായ അമ്മ ശരണ്യയുടെ കാമുകനെ പൊലീസ് തുടർച്ചയായി ചോദ്യം ചെയുന്നു. ഇരുവരും തമ്മിലുള്ള വാട്സാപ്പ് ചാറ്റുകളൂം അന്വേഷണ സംഘം വിശദായി പരിശോധിക്കുന്നുണ്ട്.
മകനെ കൊലപ്പെടുത്താൻ ശരണ്യയ്ക്കുമേൽ സമ്മർദം ചെലുത്തിയിരുന്നോയെന്നാണ് പൊലീസ് അന്വേഷിക്കുന്നത്. കഴിഞ്ഞ രണ്ടു ദിവസമായി കണ്ണൂർ സിറ്റി സിഐ യുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം വലിയന്നൂർ സ്വദേശിയായ കാമുകനെ ചോദ്യം ചെയ്യുന്നത്.
കുഞ്ഞിന്റെ കൊലപാതകത്തിൽ കാമുകനെതിരെ ചില സൂചനകൾ ശരണ്യയുടെ മൊഴിയിൽ നിന്ന് അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. എന്നാൽ, കുഞ്ഞിനെ കൊലപ്പെടുത്താൻ താൻ നിർബന്ധിച്ചിട്ടില്ലെന്ന മൊഴിയിൽ ഉറച്ച് നിൽക്കുകയാണ് കാമുകൻ. കാമുകന്റെയും ശരണ്യയുടെയും മൊഴികൾ തമ്മിൽ പൊരുത്തക്കേടുകൾ കണ്ടെത്തിയ സാഹചര്യത്തിലാണ് ഇരുവരും തമ്മിലുള്ള വാട്സാപ്പ്, ഫേസ്ബുക് ചാറ്റുകൾ പരിശോധിക്കാൻ അന്വേഷണ സംഘം തീരുമാനിച്ചത്.
കുഞ്ഞിന്റെ കൊലപാതകത്തിൽ കാമുകനും പങ്കാളിത്തവുമുണ്ടാകുമെന്ന് ഭർത്താവ് പ്രണവും മൊഴി നൽകിയിട്ടുണ്ട്. കഴിഞ്ഞ ദിവസം പ്രണവും കാമുകനും പൊലീസ് സ്റ്റേഷനിൽ വെച്ച് വാക്കേറ്റം നടന്നിരുന്നു. വെള്ളിയാഴ്ച ചോദ്യം ചെയ്യലിനായി കാമുകനോട് വീണ്ടും ഹാജരാക്കാൻ പൊലീസ് നിർദ്ദേശം നൽകിയിട്ടുണ്ട്.