ന്യൂഡല്‍ഹി: 1984 ഉണ്ടായത് പോലെയോരു കലാപം രാജ്യത്ത് വീണ്ടും ആവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്ന് ഡല്‍ഹി ഹൈക്കോടതി. ഡല്‍ഹി കലാപത്തില്‍ ജുഡീഷല്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ഷവര്‍ധന്റെ ഹര്‍ജി പരിഗണിക്കവേയാണ് കോടതിയുടെ പരാമര്‍ശം. ജസ്റ്റീസുമാരായ എസ് മുരളീധര്‍, തല്‍വന്ത് സിംഗ് എന്നിവരുടെ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.
ജനവിശ്വാസം വീണ്ടെടുക്കാനുള്ള നടപടി വേണമെന്നും പരിക്കേറ്റവര്‍ക്ക് മികച്ച ചികിത്സ നല്‍കണമെന്നും അവരുടെ സുരക്ഷ ഉറപ്പാക്കണമെന്നും കോടതി ഡല്‍ഹി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഇതിനായി ഡല്‍ഹി മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും കലാപബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.
കൂടാതെ കലാപക്കേസില്‍ അമിക്കസ് ക്യൂറിയെ ഹൈക്കോടതി നിയോഗിച്ചു. അഡ്വ. സുബൈദ ബീഗം അമിക്കസ് ക്യൂറിയാകും. കലാപത്തിനിരയായവരും സര്‍ക്കാരും തമ്മിലുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായാണ് അമിക്കസ് ക്യൂറിയെ നിയോഗിച്ചിരിക്കുന്നത്. വേണമെങ്കില്‍ കൂടുതല്‍ ഉദ്യോഗസ്ഥരെ വിട്ടുനല്‍കാന്‍ ഡല്‍ഹി പ്രിന്‍സിപ്പല്‍ സെക്രട്ടറിയോട് അമിക്കസ് ക്യൂറിക്ക് ആവശ്യപ്പെടാം. കലാപത്തിന്റെ ഇരകള്‍ക്ക് ഏത് സമയത്തും അമിക്കസ് ക്യൂറിക്ക് മുന്നില്‍ പരാതി പറയാന്‍ അവകാശമുണ്ടായിരിക്കും.
അതേസമയം ഡല്‍ഹി കലാപത്തില്‍ മരിച്ച ഐബി ഉദ്യോഗസ്ഥന്റെ മരണത്തില്‍ കോടതി ആശങ്ക പ്രകടിപ്പിച്ചു. കേസ് പരിഗണിക്കവേ, കേസ് നാളത്തേക്ക് മാറ്റണമെന്ന് സോളിസിറ്റര്‍ ജനറല്‍ ആവശ്യപ്പെട്ടെങ്കിലും രൂക്ഷ വിമര്‍ശനമായിരുന്നു കോടതിയുടെ ഭാഗത്ത് നിന്നുണ്ടായത്. ഇത് അടിയന്തര വിഷയമല്ലേയെന്നും അക്രമത്തിന്റെ ദൃശ്യങ്ങള്‍ കണ്ടില്ലേയെന്നും കോടതി ചോദിച്ചു.
കൂടാതെ, ബിജെപി നേതാവ് കപില്‍ മിശ്രയുടെ വിദ്വേഷ പ്രസംഗ വീഡിയോ കണ്ടില്ലേയെന്നും എന്തുകൊണ്ട് വിഷയത്തില്‍ നപടിയെടുത്തില്ലെന്നും ഡല്‍ഹി പോലീസിനോട് കോടതി ചോദിച്ചു. എന്നാല്‍ വീഡിയോ കണ്ടില്ലെന്നായിരുന്നു ഡല്‍ഹി പോലീസിന്റെ ഉന്നത ഉദ്യോഗസ്ഥന്റെ മറുപടി. ജനങ്ങള്‍ മുഴുവന്‍ കണ്ടിട്ടും ഡല്‍ഹി പോലീസ് മാത്രം കണ്ടില്ലെ എന്ന് ചോദിച്ച കോടതി കപില്‍ മിശ്രയുടെ വീഡിയോ ഹൈക്കോടതിയില്‍ പ്രദര്‍ശിപ്പിച്ചു. തുടര്‍ന്ന് കപില്‍ മിശ്ര പറഞ്ഞതിന്റെ പൂര്‍ണ്ണരൂപം കോടതി സോളിസിറ്റര്‍ ജനറലിന് നല്കി.