ബഹ്റൈൻ: ഇന്നത്തെ കാലത്ത് വിജയ് ആകുന്നതിനേക്കാൾ സുരക്ഷിതം മോഹൻലാൽ ആകുന്നതാണെന്ന് എഴുത്തുകാരി കെആർ മീര. ബഹ്റൈനിലെ കേരളീയ സമാജത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അവർ. അടുത്തിടെ ഒരു യുവ എംഎൽഎ കെആർ മീര എന്തെങ്കിലും മൊഴിഞ്ഞോ എന്ന് ചോദിച്ച സംഭവമുണ്ടായെന്നും പ്രസംഗ മധ്യേ അവർ പറഞ്ഞു.
പൗരത്വ ഭേദഗതി നിയമത്തിനെതിരെയോ ശബരിമല സ്ത്രീപ്രവേശന വിധിയെ അനുകൂലിച്ചോ ഏതെങ്കിലും എഴുത്തുകാരികൾ പ്രതികരിച്ചാൽ, മറ്റൊരു വിഷയം വരുമ്ബോൾ അവരെന്തെങ്കിലും ‘മൊഴിഞ്ഞോ’ എന്നാണ് ചോദ്യമെന്നും മീര കൂട്ടിച്ചേർത്തു. ഇന്റർവ്യൂ ചെയ്യാൻ വരുന്നവർ തന്നെയും ചോദ്യം ചോദിക്കുന്നത് പരിഹാസ രൂപേണയാണ്. എന്തെങ്കിലും സംഭവംനടക്കുമ്ബോൾ മീര എന്തെങ്കിലും മൊഴിഞ്ഞോ എന്നാണ് ചോദ്യം. ഈ മൊഴിഞ്ഞോ എന്ന ചോദ്യത്തിൽ തന്നെ പരിഹാസം ഒളിഞ്ഞിരിക്കുന്നു.
പൗരത്വ നിയമമായാലും ശബരിമല വിഷയമായാലും ആണെഴുത്തുകാരോട് മൊഴിഞ്ഞോ എന്ന് ചോദിക്കാറില്ല. അതൊക്കെ പെണ്ണെഴുത്തുകാർക്കു വെച്ചിട്ടുള്ളതാണ്. പലരും ഭയം കൊണ്ടാണ് മൊഴിയാത്തതെന്നു. നഷ്ടപെടുവാനെന്തെങ്കിലുമുള്ള എഴുത്തുകാർ മൊഴിയാറില്ലെന്നും മീര കൂട്ടിച്ചേർത്തു.
നടൻ വിജയ് ആകുന്നതിനേക്കാൾ നല്ലത് മോഹൻലാൽ ആവുക എന്നതാണ്. അതാണ് സുരക്ഷിതം. അഭിപ്രായങ്ങൾ പറയുന്നത് വളരെ അപകടമാണ്. പ്രത്യേകിച്ച് ഫേസ്ബുക്കിൽ. ഒരുപാട് വെല്ലുവിളികളും ഭീഷണികളും ആക്രമണങ്ങളും നമുക്ക് നേരിടേണ്ടി വരും. നമ്മളെ ഒരു പരിചയവുമില്ലാത്ത, എന്താണ് കാര്യം എന്നു പോലും അറിയാത്ത ആളുകൾ നമ്മെ ആക്രമിക്കും. ഇതൊക്കെ പ്രതീക്ഷിച്ചുകൊണ്ട് വേണം ഇന്നത്തെ കാലത്ത് അഭിപ്രായങ്ങൾ പറയാൻ,നിങ്ങളുടെ പേരിന്റെ അക്ഷരം മാറ്റും, തെറിക്കു പകരം നിങ്ങളുടെ പേരാക്കി മാറ്റും, ഇതൊക്കെ കണ്ട് നിങ്ങൾ വേദനിക്കും എന്ന് വിചാരിച്ച് അവർ സന്തോഷിക്കും മീര ധപറഞ്ഞു.