കൊച്ചി: വാഹനമിടിച്ച് ഗുരുതരമായി പരിക്കേറ്റ ജേർണലിസം വിദ്യാർഥി ഫാത്തിമയുടെ ചികിത്സ ചെലവ് സർക്കാർ ഏറ്റെടുത്ത വാർത്തയ്ക്കുപിന്നാലെ ആരോഗ്യവകുപ്പിനും ആരോഗ്യമന്ത്രിയ്ക്കും നന്ദിയറിയിച്ച് ഫാത്തിമയുടെ സുഹൃത്തുക്കളും സഹമാഠികളും
ആരോഗ്യമന്ത്രിയെ ചെന്നുകണ്ടതിന്റെ അടുത്ത ദിവസം തന്നെ വെരിഫിക്കേഷൻ നടത്തുകയും ഫാത്തിമയുടെ ചികിത്സാചിലവുകൾ മുഴുവൻ സർക്കാർ ഏറ്റെടുക്കുകയും ചെയ്തുവെന്ന് മന്ത്രിയ്ക്ക് നന്ദിപറഞ്ഞുകൊണ്ട് ഫാത്തിമയുടെ സുഹൃത്ത് ആര്യാ ചന്ദ്രശേഖർ ഫേസ്ബുക്കിൽ കുറിച്ചു.
‘ചികിത്സാചിലവുകൾ കുടുംബത്തിന് താങ്ങാൻ കഴിയാത്ത സാഹചര്യത്തിൽ പ്രസ് ക്ലബ്ബിലെ വിദ്യാർഥികൾ ചേർന്ന് പണം സമാഹരിക്കാൻ തുടങ്ങിയിരുന്നു. ഫാത്തിമയെ അറിയുന്നവരും അറിയാത്തവരുമായ ഒരുപാട് നന്മയുള്ളവർ ചെറുതും വലുതുമായ സഹായങ്ങൾ എത്തിച്ചിരുന്നു. ആരോഗ്യമന്ത്രിയെ ചെന്നുകണ്ടതിന്റെ അടുത്ത ദിവസം തന്നെ വെരിഫിക്കേഷൻ നട ത്തി.
ഇന്നിതാ കേരള സർക്കാർ ഫാത്തിമയുടെ ചികിത്സാചിലവുകൾ മുഴുവൻ ഏറ്റെടുത്തു. കേരള സർക്കാരിനും ആരോഗ്യ വകുപ്പിനും സാമൂഹ്യ ക്ഷേമ വകുപ്പിനും ഒരുപാട് നന്ദി. ശൈലജ ടീച്ചർ ഇഷ്ടം.??’; എന്നായിരുന്നു ആര്യയുടെ ഫേസ്ബുക്ക് കുറിപ്പ്.
‘എന്റെ സഹപാഠിയാണ് തിരുവനന്തപുരത്തുവെച്ച് ബസപകടം ഉണ്ടായി എസ് യുടി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഫാത്തിമ. അവളുടെ തുടർ ചികിത്സയ്ക്കുള്ള മുഴുവൻ പണവും കേരള ഗവൺമെന്റ് ഏറ്റെടുത്തു എന്നറിഞ്ഞതിൽ എത്ര പറഞ്ഞാലും മതിയാകാത്ത അത്രയും സന്തോഷമുണ്ട് കാരണം രാവും പകലും പ്രസ് ക്ലബിലെ വിദ്യാർത്ഥികൾ അവളുടെ ജീവൻ രക്ഷിക്കാൻ വേണ്ടിയുള്ള ഓട്ടത്തിലായിരുന്നു.
ഇതിൽ എടുത്തുപറയേണ്ട ചിലരുണ്ട്. ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ഷൈലജ ടീച്ചർ’; ബാലു അഞ്ചൽ ഫേസ്ബുക്കിൽ നന്ദി അറിയിച്ചു.
എത്ര നന്ദി പറഞ്ഞാലും തീരില്ല. വന്ന് കണ്ട് സഹായം ചോദിച്ചപ്പോൾ ഇത്ര പെട്ടന്ന് നടപ്പാക്കി തരും എന്ന് പ്രതീക്ഷിച്ചില്ല….”ഞങ്ങളുടെ സുഹൃത്ത് ഫാത്തിമയുടെ മുഴുവൻ ചിലവും സർക്കാർ ഏറ്റെടുത്ത വിവരം സന്തോഷപൂർവം ഒപ്പം ഒത്തിരി നന്ദിയോടെയും അറിയിക്കുകയാണ്…സഹായിച്ച എല്ലാ നല്ല മനസുകൾക്കും നന്ദി””??; കൃഷ്ണ എസ് നായർ കുറിച്ചു.
ആരോഗ്യവകുപ്പിനും സാമൂഹ്യക്ഷേമ വകുപ്പിനും ഒപ്പം കേരളാ ഗവൺമെന്റിനും ഒത്തിരി നന്ദി പറഞ്ഞുകൊണ്ട് ഈ സന്തോഷ വാർത്ത നിങ്ങളെ അറിയിക്കുകയാണെന്നായിരുന്നു ഫാത്തിമയുടെ സുഹൃത്തായ രേഷ്മയുടെ പ്രതികരണം. ഫെബ്രുവരി 13നുണ്ടായ അപകടത്തിലാണ് ഗുരുതരപരിക്കേറ്റ ഫാത്തിമയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.