കണ്ണൂർ: തയ്യിലിൽ അമ്മ കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവത്തിൽ പുതിയ വെളിപ്പെടുത്തലുകൾ. കുഞ്ഞിനെ മാതാവായ ശരണ്യ കൊലപ്പെടുത്തുന്നതിന് തൊട്ടുമുൻപത്തെ ദിവസം വലിയന്നൂർ സ്വദേശിയായ ഇവരുടെ കാമുകൻ ശരണ്യയുടെ വീടിന്റെ സമീപം വന്നിരുന്നു എന്ന വിവരമാണ് ഇപ്പോൾ പുറത്തുവരുന്നത്. ശരണ്യയുടെ വീടിന് പുറകുവശത്തായി ഇയാൾ നിൽക്കുന്നത് താൻ കണ്ടുവെന്ന് ഒരു ദൃക്സാക്ഷിയാണ് പൊലീസിനെ അറിയിച്ചത്.
എന്തിനാണ് ഇവിടെ നിൽകുന്നതെന്ന് ഇയാൾ ചോദിച്ചപ്പോൾ മെയിൻ റോഡിൽ പൊലീസ് നിൽക്കുന്നുണ്ടെന്നും മദ്യപിച്ചതിനാൽ അതുവഴി പോകാൻ സാധിക്കില്ലെന്നും കാമുകൻ മറുപടി പറഞ്ഞു. തുടർന്ന് പൊലീസുകാർ അവിടെനിന്നും പോയപ്പോൾ ഇയാളും സ്ഥലം വിട്ടുവെന്നാണ് ദൃക്സാക്ഷി പൊലീസിന് മൊഴി നൽകിയത്. ശരണ്യയുടെ കാമുകൻ ഇതുവഴി ബൈക്കിലൂടെ കടന്നുപോകുന്ന ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്.
പൊലീസ് കസ്റ്റഡിയിൽ ഇരിക്കെ, ചോദ്യം ചെയ്യലിൽ കാമുകൻ ആരെന്ന് വെളിപ്പെടുത്താൻ ശരണ്യ തയാറായില്ല. ഒടുവിൽ ഇയാളെ ഫോണിൽ സ്പീക്കർ ഫോൺ ഉപയോഗിച്ച് വിളിക്കാൻ പൊലീസ് ശരണ്യയോട് ആവശ്യപ്പെട്ടു. ഫോൺ ചെയ്തപ്പോൾ താൻ വിളിച്ചപ്പോൾ ഫോൺ എടുക്കാത്തതിന് കാമുകൻ ശരണ്യയോട് ദേഷ്യപ്പെടുകയാണ് ഉണ്ടായത്. ശരണ്യ അറസ്റ്റിലായ ശേഷവും നിരവധി തവണ ഇയാൾ അവരുടെ ഫോണിലേക്കു തുടർച്ചയായി വിളിച്ചിരുന്നു.
തുടർന്ന് ശരണ്യയും കാമുകനും തമ്മിലുള്ള ചാറ്റുകളും സംഭാഷണങ്ങളുടെ വിവരങ്ങളും പൊലീസ് കണ്ടെടുക്കുകയായിരുന്നു. ശരണ്യ ഗർഭിണിയായ സമയത്ത് ഇവരുടെ ഭർത്താവ് ഒരു വർഷത്തേക്ക് ഗൾഫിൽ പോയിരുന്നു. ശേഷം ഭർത്താവ് തിരിച്ചുവന്നപ്പോഴാണ് ദമ്ബതികൾ തമ്മിൽ അസ്വാരസ്യങ്ങൾ ആരംഭിച്ചത്.
ഈ അവസരം മുതലെടുത്തുകൊണ്ടാണ് ഭർത്താവിന്റെ സുഹൃത്ത് കൂടിയായ കാമുകൻ ശരണ്യയുമായി അടുക്കാൻ തുടങ്ങിയത്. ഇയാൾക്ക് കുഞ്ഞിന്റെ കൊലപാതകത്തിൽ പങ്കില്ലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. എന്നാൽ ഇയാൾ കുഞ്ഞിനെ കൊലപ്പെടുത്താൻ ശരണ്യയെ പ്രേരിപ്പിച്ചിട്ടുണ്ടോ എന്നും, കൊലപാതകത്തെ കുറിച്ച് അറിവുണ്ടായിരുന്നോ എന്നും പൊലീസ് അന്വേഷിച്ച് വരികയാണ്.