തിരുവനന്തപുരം: തന്നെ സ്നേഹിച്ച, തനിക്ക് വേണ്ടി പ്രാർഥിച്ച എല്ലാവർക്കും നന്ദി പറഞ്ഞ് വാവാ സുരേഷ്. മെഡിക്കൽ കോളേജിലെ തീവ്രപരിചരണ വിഭാഗത്തിൽ നിന്ന് ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷം മൂന്ന് മണിയോടെ വാർഡിലെത്തിയ ശേഷം യൂ ട്യൂബിൽ അപ് ലോഡ് ചെയ്ത വീഡിയോയിലൂടെയാണ് വാവാ സുരേഷ് നന്ദി അറിയിച്ചത്. കേരളത്തിലെ ആരോഗ്യരംഗം ഒരുപാട് വളർന്നുവെന്നും, അത് തിരിച്ചറിയുന്നത് മെഡിക്കൽ കോളേജിൽ എത്തിയപ്പോഴാണെന്നും വാവ സുരേഷ് പറഞ്ഞു.
വിശ്രമമില്ലാതെയുള്ള ഓട്ടത്തിനിടെ തളർന്നു പോകുന്ന ചില അവസരങ്ങളിലാണ് അശ്രദ്ധ മൂലം പാമ്പിന്റെ കടിയേൽക്കേണ്ടി വരുന്നതെന്നും അത് മറ്റാരുടേയും തെറ്റല്ലെന്നും വാവാ സുരേഷ് പറഞ്ഞു. സൗജന്യ ചികിത്സ ഏർപ്പാടാക്കിയ ആരോഗ്യ മന്ത്രിക്ക് സുരേഷ് നന്ദി പറഞ്ഞു. പതിനൊന്നാമത്തെ പ്രാവശ്യമാണ് മെഡിക്കൽ കോളേജിൽ ചികിത്സക്കെത്തുന്നതെന്നും ഈയവസരങ്ങളിലെല്ലാം തന്നെ സഹായിച്ച മെഡിക്കൽ കോളേജ് സൂപ്രണ്ടിന് വാവാ സുരേഷ് പ്രത്യേക നന്ദി അറിയിച്ചു. കൂടാതെ തന്നെ ചികിത്സ ഡോക്ടർമാർക്കും പരിചരിച്ച നഴ്സുമാർക്കും മറ്റെല്ലാ ജീവനക്കാർക്കും അദ്ദേഹം കടപ്പാടറിയിച്ചു.
പത്തനംതിട്ട കലഞ്ഞൂർ ഇടത്തറ ജങ്ഷനിലെ വീട്ടിലെ കിണറ്റിൽ വീണ അണലിയെ പിടികൂടുന്നതിനിടെയാണ് വാവാ സുരേഷിന് കടിയേറ്റത്. തുടർന്ന് പ്രാഥമിക ചികിത്സയ്ക്ക് ശേഷം തിരുവനന്തപുരം മെഡിക്കൽ കോളേജിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. താനൊരു വിഐപി അല്ലെങ്കിലും മെഡിക്കൽ കോളേജിൽ തനിക്ക് വിഐപി ചികിത്സയാണ് ലഭിച്ചതെന്നും അതിൽ വളരെയധികം നന്ദിയുണ്ടെന്നും വാവാ സുരേഷ് പറഞ്ഞു.