കണ്ണൂർ: മണ്ണെണ്ണയൊഴിച്ച് ആർഎസ്എസ്സുകാരനായ ഭർത്താവ് തീകൊളുത്തിയ യുവതി മരിച്ചു. ചാലാട് സി കെ പുരത്തെ കൊമ്പ്ര ഹൗസിൽ രാഖി രാജീവൻ (25) ആണ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരിച്ചത്. ജനുവരി 26ന് വൈകിട്ടാണ് സംഭവം. ഭർത്താവ് താക്കറെ എന്ന സന്ദീപ് ഒളിവിലാണ്. പൗരത്വ ബില്ലിനെ അനുകൂലിച്ച് ചാലാട് പോത്താേടി എൽപി സ്കൂളിൽ നടന്ന യോഗത്തിൽ പങ്കെടുക്കുന്നതിനിടെ രാഖിയും സന്ദീപും തമ്മിൽ വഴക്കുണ്ടായിരുന്നു.
പിന്നീട് മദ്യപിച്ച് വീട്ടിലെത്തിയ സന്ദീപ് ഭാര്യയെ മർദിക്കുകയും മകളുടെ മുന്നിൽവച്ച് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തുകയായിരുന്നു. ഗുരുതരമായി പൊളളലേറ്റ രാഖിയെ അയൽവാസികളാണ് ആശുപത്രിയിൽ എത്തിച്ചത്. മദ്യത്തിനും മറ്റ് ലഹരിവസ്തുക്കൾക്കും അടിമയായ സന്ദീപ് ഭാര്യയുമായി വഴക്കിടാറുണ്ടെന്നും മർദിക്കാറുണ്ടെന്നും അയൽവാസികൾ പറഞ്ഞു. സംഭവം നടന്ന ദിവസം ബഹളം കേട്ട് ഇവരുടെ വീട്ടിലെത്തിയ അയൽവാസികളെ സന്ദീപ് കത്തികാട്ടി ഭീഷണിപ്പെടുത്തി. സന്ദീപാണ് തീകൊളുത്തിയതെന്ന് രാഖി മജിസ്ട്രേറ്റിന് മൊഴി നൽകിയിരുന്നു.
സംഭവം ആത്മഹത്യയാക്കിത്തീർക്കാൻ സന്ദീപും സുഹൃത്തുക്കളായ ആർഎസ്എസ് പ്രവർത്തകരും ശ്രമം നടത്തിയിരുന്നു. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് സന്ദീപ്. സംഭവത്തിനുശേഷം ഒളിവിൽപോയ സന്ദീപിനായി ടൗൺ പൊലീസ് അന്വേഷണം ഊർജിതമാക്കി. താവക്കര ആശിർവാദ് ആശുപത്രിയിലെ നേഴ്സായിരുന്നു രാഖി. ചാലയിലെ രാജീവന്റെയും ബിന്ദുവിന്റെയും മകളാണ്. സഹോദരൻ രാഹുൽ. രാഖിയുടെ ഒന്നര വയസ്സുള്ള കുട്ടിയെ കൊല്ലുമെന്നും സന്ദീപ് ഭീഷണിപ്പെടുത്തിയെന്ന് ബന്ധുക്കൾ ആരോപിക്കുന്നു.