പഴയങ്ങാടി: ഇനി ഈ ഇരുപത്തിരണ്ടുകാരി അനാഥയല്ല. കൃഷ്ണദാസിന്റെ കൈപിടിച്ച് രജിത മാടായി അഭയകേന്ദ്രത്തിന്റെ പടിയിറങ്ങി. പഴയങ്ങാടി റെയിൽവേ സ്റ്റേഷനു സമീപത്തുള്ള ശാസ്ത്ര കൗൺസലിങ് ഷെൽട്ടർ ഹോമിലെ രജിതയെ മാതമംഗലത്തിനടുത്ത പേരൂലിലെ യുവകർഷകനായ കീപ്പിലാട്ട് പേരൂലിലെ കൃഷ്ണദാസ് (29) ആണ് ജീവിതസഖിയാക്കിയത്.
അമ്മയുടെ മരണശേഷം ജീവിതത്തിൽ ഒറ്റപ്പെട്ട രജിത രണ്ടുവർഷം മുമ്പാണ് ഷെൽട്ടർ ഹോമിലെത്തിയത്. ഇവിടെ അന്തേവാസികളെ പരിചരിച്ച് കഴിയുകയായിരുന്നു നടുവിൽ സ്വദേശിയായ ഈ പെൺകുട്ടി.
രജിതയെ കണ്ടുമുട്ടിയ കൃഷ്ണദാസ് വിവാഹം കഴിക്കാനുള്ള താൽപര്യം ശാസ്ത്രയുടെ പ്രവർത്തകരെ അറിയിക്കുകയായിരുന്നു.
രജിതയ്ക്കും ഇഷ്ടമാണെന്നറിയിച്ചതോടെ കല്യാണത്തിന് നേതൃത്വം നൽകാൻ ശാസ്ത്ര തീരുമാനിച്ചു. മാതമംഗലം ചേപ്പായി കോട്ടം ഓഡിറ്റോറിയത്തിലായിരുന്നു വിവാഹം. ശാസ്ത്രയുടെ ചെയർമാൻ പി വി അബ്ദുൽ റഹ്മാൻ വധൂവരന്മാർക്ക് വരണമാല്യം എടുത്തുകൊടുത്തു. ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി ചെയർമാൻ സി സുരേഷ് കുമാർ രജിതയുടെ കൈപിടിച്ച് കൃഷ്ണദാസിനെ ഏൽപിച്ചു.
ശാസ്ത്ര ജനറൽ സെക്രട്ടറി വി ആർ വി ഏഴോം, സുജ എൻ റഹ്നാസ്, ഷിജില ബർണാഡ്, എസ് ഗിരിജാദേവി, യു ആയിഷ എന്നിവരായിരുന്നു വധൂവരന്മാരെ വേദിയിലേക്ക് ആനയിച്ചത്. ശാസ്ത്രയുടെ സഹായത്തോടെ നേരത്തെ വിവാഹിതരായ വിപിൻ-ഗ്രീഷ്മ ദമ്പതിമാരും വിവാഹത്തിനെത്തി.
കല്യാശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി വി പ്രീത, ഡോ. വി എൻ രമണി, യു ആയിഷ, കെ ചന്ദ്രിക, എ ജമാലുദ്ദീൻ എന്നിവർ സംസാരിച്ചു. വിഭവസമൃദ്ധമായ സദ്യയും ഒരുക്കിയിരുന്നു. മാതമംഗലം കിഴക്കേക്കരയിലെ പരേതനായ കോക്കോട്ട് നാരായണൻ നമ്പ്യാരുടെയും കീപ്പിലാട്ട് തമ്പായിയമ്മയുടെയും മകനാണ് കൃഷ്ണദാസ്.