ലഖ്നൗ: രാജ്യത്തെ തന്നെ ഞെട്ടിച്ചതായിരുന്നു ഗൊരഖ്പൂരിലെ ശിശുമരണം. ആയിരത്തിന് മേലെ കുട്ടികളാണ് ആ ദുരന്തത്തില്‍ മരണപ്പെട്ടത്. കൂടുതല്‍ മരണവും ഓക്സിജന്റെ അഭാവത്തെ തുടര്‍ന്നായിരുന്നു. ഈ സംഭവത്തില്‍ പ്രതിപ്പട്ടികയില്‍ സര്‍ക്കാര്‍ എഴുതി ചേര്‍ത്ത പേരാണ് ഡോക്ടര്‍ കഫീല്‍ ഖാന്റേത്. കുട്ടികളെ രക്ഷിക്കാന്‍ വേണ്ടി സ്വന്തമായി പൈസ മുടക്കി ഓക്സിജന്‍ എത്തിച്ചതിന്റെ പേരിലായിരുന്നു ക്രൂരത. ഇതേ തുടര്ഗന്ന് കഫീല്‍ ഖാനെ ജയിലിലടയ്ക്കുകയും ചെയ്തു.
ഇപ്പോള്‍ രണ്ട് വര്‍ഷത്തിനു ശേഷം ഡോക്ടര്‍ കഫീല്‍ ഖാന് അനുകൂലമായി ഒരു റിപ്പോര്‍ട്ട് എത്തിയിരിക്കുകയാണ്. ഡോക്ടര്‍ കഫീല്‍ ഖാന് കുറ്റക്കാരനല്ലെന്നാണ് അന്വേഷണ റിപ്പോര്‍ട്ട്. കഫീല്‍ ഖാന് 54 മണിക്കൂറിനുള്ളില്‍ 500 ഓക്സിജന്‍ സിലിണ്ടറുകള്‍ എത്തിച്ചിരുന്നുവെന്നും ഡോക്ടര്‍ക്കെതിരെ ഉന്നയിച്ച ആരോപണം നിലനില്‍ക്കുന്നതല്ലെന്നും മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിന്റെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
60 കുട്ടികളാണ് ബാബ രാഘവ് ദാസ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മാത്രം ശ്വാസം കിട്ടാതെ മരണപ്പെട്ടത്. ഇതെല്ലാം കണ്ടു നില്‍ക്കാനാവില്ലെന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹം പൈസ മുടക്കി ഓക്സിജന്‍ എത്തിച്ചത്. ഇതേ തുടര്‍ന്ന് ശിശുരോഗ വിധഗ്ദനായ ഡോക്ടര്‍ കഫീല്‍ ഖാനെ സസ്പെന്റ് ചെയ്യുകയും, കേസില്‍ അറസ്റ്റ് ചെയ്ത് ജയിലില്‍ അടക്കുകയും ചെയ്തിരുന്നു.
സ്വകാര്യ പ്രാക്ടീസ്, കെടുകാര്യസ്ഥത, അഴിമതി എന്നിവ ആയിരുന്നു കഫീലിനുമേല്‍ ചുമത്തിയ കുറ്റങ്ങള്‍. ആശുപത്രിയില്‍ ഓക്സിജന്‍ വിതരണം നിലച്ചതാണ് കുട്ടികളുടെ കൂട്ടമരണത്തിന് ഇടയാക്കിയതെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടെങ്കിലും സര്‍ക്കാര്‍ ഇത് നിഷേധിച്ചിരുന്നു. മസ്തിഷ്കജ്വരം കൂടുതലായി പിടിപെടുന്ന മേഖലയാണ് ഗൊരഖ്പൂരെന്നും ഇതിനാലാണ് ഇവിടെ മരണം സംഭവിച്ചതെന്നുമായിരുന്നു സര്‍ക്കാരിന്റെ വാദം.