ബംഗളൂരു: ചികിത്സിക്കാന്‍ പണമില്ലാത്തതിന്റെ പേരില്‍ രോഗിയായ മകനെ കൊല്ലാന്‍ ക്വട്ടേഷന്‍ കൊടുത്ത് പിതാവ്. കര്‍ണാടകത്തിലെ ദേവനഗരയില്‍ ആണ് ഞെട്ടിപ്പിക്കുന്ന ക്രൂരത നടന്നത്. അപസ്മാര രോഗിയായിരുന്നു മകന്. ചികിത്സിക്കാന്‍ പണമില്ലെന്ന് പറഞ്ഞ് 50,000 രൂപയ്ക്ക് ക്വട്ടേഷന്‍ നല്‍കുകയായിരുന്നു. സുഹൃത്തിനെ തന്നെയാണ് മകനെ കൊലപ്പെടുത്തുവാന്‍ ഏല്‍പ്പിച്ചത്.
കുട്ടിയുടെ പിതാവിനെയും സുഹൃത്തിനെയും പോലീസ് അറസ്റ്റ് ചെയ്തതോടെയാണ് ക്വട്ടേഷന്റെ കഥ പുറത്ത് വരുന്നത്. പിതാവിന്റെ ക്രൂരതയില്‍ നടുങ്ങിയിരിക്കുകയാണ് നഗരം. ദിവസ വേതനത്തിന് ജോലിചെയ്യുന്ന തൊഴിലാളിയാണ് കുട്ടിയുടെ പിതാവ് എം ജയപ്പന്‍. അപസ്മാര രോഗിയായ മകന് ബാസവ രാജുവിനെ ചികിത്സിക്കാന്‍ ജയപ്പയ്ക്ക് ഇതുവരെ മൂന്ന് നാല് ലക്ഷം രൂപയാണ് ചെലവായത്. പണം ചെലവാക്കുന്നതല്ലാതെ ആരോഗ്യ നിലയില്‍ മാറ്റമൊന്നും കണ്ടില്ല. എങ്കിലും തുടര്‍ ചികിത്സയ്ക്കായി പണം കണ്ടെത്താന്‍ വഴികള്‍ തേടി. എന്നാല്‍ എല്ലാ മാര്‍ഗങ്ങളും അടഞ്ഞു.
രോഗിയായ മകനെ കൂടാതെ ജയപ്പയ്ക്ക് മറ്റ് നാലുമക്കള്‍ കൂടിയുണ്ട്. ഭാര്യയും മക്കളുമായി ദേവനഗരെയിലാണ് താമസിച്ചു വരുന്നത്. കുടുംബം നോക്കാനും മകനെ ചികിത്സിക്കാനും ബുദ്ധിമുട്ട് ഏറി വന്നതോടെ ജയപ്പ മകനെ കൊലപ്പെടുത്തുവാന്‍ തീരുമാനിക്കുകയായിരുന്നു. മകനെ ഇല്ലാതാക്കാമെന്ന ചിന്തയില്‍ നടക്കുമ്പോഴാണ് ഒരു ബാറില്‍ വച്ച് ജയപ്പ സുഹൃത്തായ മഹേഷിനെ കണ്ടെത്തുന്നത്. സങ്കടങ്ങള്‍ വിവരിക്കുന്ന കൂട്ടത്തില്‍ മകന്റെ ചികിത്സയെപ്പറ്റിയും പണത്തിന്റെ ബുദ്ധിമുട്ടിനെപ്പറ്റിയും ജയപ്പ പറഞ്ഞു. ഈ പ്രശ്നത്തില്‍ നിന്നും രക്ഷ നേടാനായി മകനെ കൊലപ്പെടുത്താന്‍ സഹായിക്കണമെന്ന് ജയപ്പ സുഹൃത്തിനോട് ആവശ്യപ്പെടുകയായിരുന്നു.
വേദനയില്ലാതെ മകനെ കൊല്ലാമെന്നും ഇതിനായി ഒരു ഇഞ്ചക്ഷന് വേണമെന്നും 25,000 രൂപയാണ് വിലയെന്നും മഹേഷ് പറഞ്ഞു. കൂടാതെ 25,000 രൂപ തനിക്ക് പ്രതിഫലമായി നല്‍കണമെന്നും മഹേഷ് ആവശ്യപ്പെട്ടു. അങ്ങനെ 50,000 രൂപ നല്‍കാമെന്ന് ജയപ്പ സമ്മതിക്കുകയായിരുന്നു. പക്ഷേ കുഞ്ഞിനെ കൊലപ്പെടുത്താനുള്ള ഇഞ്ചക്ഷന് കണ്ടെത്താനായില്ല. ഇതോടെ എങ്ങനെ എങ്കിലും മകനെ കൊന്നു തന്നാല്‍ മതി 25,000 രൂപ തരാമെന്ന് സുഹൃത്ത് മഹേഷിനോട് പറയുകയായിരുന്നു. കുട്ടിയ കൊലപ്പെടുത്താനുള്ള സാഹചര്യവും ജയപ്പ തന്നെ ഒരുക്കി കൊടുക്കുകയായിരുന്നു.
ബാസവരാജുവിനെ തന്റെ കൂടെ നിര്‍ത്തി ഭാര്യയെയും മറ്റു മക്കളെയും ജയപ്പ ബന്ധുവീട്ടിലേക്ക് പറഞ്ഞുവിടുകയായിരുന്നു. രാത്രിയില്‍ മഹേഷ് ജയപ്പയുടെ വീട്ടിലെത്തി കുട്ടിയെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തുകയായിരുന്നു. പിറ്റേ ദിവസം നേരം പുലര്‍ന്നപ്പോള്‍ അപസ്മാരം ബാധിച്ച് കുട്ടി മരിച്ചു എന്ന കഥ ജയപ്പ പറയുകയായിരുന്നു. കുട്ടിയ്ക്ക് അപസ്മാരബാധയുള്ളതിനാല്‍ തന്നെ അക്കഥ നാട്ടുകാരും വിശ്വസിച്ചു. എന്നാല്‍ ചില സംശയങ്ങള്‍ ബലപ്പെട്ടിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ജയപ്പയുടെ ക്രൂരത പുറംലോകം അറിഞ്ഞത്.