കൊല്ലം: കൊല്ലം അഞ്ചലില്‍ ഏഴ് വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവം സംസ്ഥാനം ഞെട്ടലോടെയാണ് കേട്ടത്. ഇപ്പോള്‍ പ്രതിക്ക് വിധിച്ച ശിക്ഷയിലും ജനങ്ങളില്‍ അമ്പരപ്പ് ഉളവാക്കിയിരിക്കുകയാണ്. ഇന്നലെയാണ് കൊല്ലം ഒന്നാം അഡീഷണല്‍ സെഷന്‍സ് കോടതി അപൂര്‍വ്വ വിധി പ്രസ്താവിച്ചത്. പ്രതിയായ അഞ്ചല്‍ ഏരൂര്‍ തിങ്കള്‍കരിക്കം വടക്കേക്കര ചെറുകര രാജേഷ് ഭവനില്‍ രാജേഷി(25)നാണ് മൂന്ന് ജീവപര്യന്തവും 26 വര്‍ഷം തടവുശിക്ഷയുമാണ് കോടതി വിധിച്ചത്.
എന്നാല്‍ വേദനിപ്പിച്ചത് മറ്റൊന്നായിരുന്നു. കോടതി വിധി വന്ന ഉടനെ അന്വേഷണ ഉദ്യോഗസ്ഥനെ കാണണമെന്ന് പറഞ്ഞ് എത്തിയ ഇരയുടെ അമ്മ സിഐയുടെ കാല്ക്കല് വീണ് കണ്ണീരോടെ നന്ദി പറയുകയായിരുന്നു. എന്റെ മകള്‍ അനുഭവിച്ചത് അവര്‍ ഇനി അനുഭവിക്കട്ടെ എന്നും ഈ ദിവസത്തിനു വേണ്ടിയാണ് കാത്തിരുന്നതെന്നുമായിരുന്നു ആ അമ്മ സിഐയുടെ പാദങ്ങളില്‍ വീണ് പൊട്ടിക്കരഞ്ഞ് പറഞ്ഞത്. ആ വാക്കുകളും അമ്മയുടെ കണ്ണീരും തന്റെ കണ്ണുകളെയും ഈറനണിയിച്ചുവെന്ന് അദ്ദേഹം പറയുന്നു. കോടതി വളപ്പില്‍ വെച്ചായിരുന്നു നൊമ്പരപ്പെടുത്തുന്ന രംഗം നടന്നത്.
അപ്രതീക്ഷിതമായിരുന്നു അമ്മ കാല്ക്കല് വീണത്. പെട്ടെന്ന് ആയതുകൊണ്ട് തന്നെ എഴുന്നേല്‍പ്പിക്കാനും ആയില്ല, കാക്കിയിട്ടാലും ഞാനും മനുഷ്യനല്ലേ എന്ന് അദ്ദേഹം പറഞ്ഞു. ഇതിനു മുന്‍പ് ആറേഴ് കൊലപാതകങ്ങള്‍ തെളിയിച്ചിട്ടുണ്ടെങ്കിലും ഏഴ് വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയത് ആദ്യമായിട്ടാണെന്നും തന്റെ കുഞ്ഞിനും അതേ വയസ് തന്നെയാണെന്നും അദ്ദേഹം പറഞ്ഞു. കേസ് അന്വേഷിക്കുമ്പോഴെല്ലാം മനസില്‍ തെളിഞ്ഞത് എന്റെ കുഞ്ഞിന്റെ മുഖമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കേസ് തെളിയിച്ചതിനെ കുറിച്ചും പ്രതിയുടെ കൊടുംക്രൂരതകളെ കുറിച്ചും സിഐ പറയുന്നു;
വളരെ ക്രൂരമായാണ് രാജേഷ് കുഞ്ഞിനെ പീഡിപ്പിച്ച് കൊന്നത്. കൊലപാതകത്തിന് ശേഷം മൃതദേഹത്തെ പോലും വെറുതെ വിട്ടില്ല. അനാദരവ് കാണിച്ചു. കുഞ്ഞിന്റെ ശരീരത്തിന്റെ എല്ലാ ഭാഗത്ത് നിന്നും സ്രവത്തിന്റെ അംശം കണ്ടെത്തി. ഉമിനീരില്‍ പോലും സ്രവം കലര്‍ന്നിരുന്നു. ഡിഎന്‍എ പരിശോധനയില്‍ ശരീരത്തില്‍ നിന്നും കണ്ടെത്തിയ തലമുടിയും ഇവന്റേതാണെന്ന് കണ്ടെത്തി. വീട്ടുകാര്‍ക്ക് രാജേഷിനെ വലിയ വിശ്വാസമായിരുന്നു. ശിഥിലമായ കുടുംബത്തിലെ അംഗമാണ് കുട്ടി. വളരെ സാധുക്കളാണ് വീട്ടുകാര്‍. ഇങ്ങനെയൊരു ക്രൂരത ചെയ്യുമെന്ന് അവരും ചിന്തിച്ചിരുന്നില്ല.
അമ്മൂമ്മയോടൊപ്പം ട്യൂഷന്‍സെന്ററില്‍ നിന്നും സ്കൂളിലേക്ക് പോകുന്നവഴിക്ക് രാജേഷ് കാത്തുനിന്നു. ഞാന്‍ സ്കൂളില്‍ ആക്കിയേക്കാമെന്ന് അമ്മൂമ്മയോട് പറഞ്ഞശേഷം കുഞ്ഞിനെ ഒപ്പം കൂട്ടി. കൊച്ചച്ചനല്ലേ കൊണ്ടുപോകുന്നത്. അതിനാല്‍ അവര്‍ക്കും അസ്വഭാവികത ഒന്നും തോന്നിയില്ല. എന്നാല്‍ കുഞ്ഞ് സ്കൂളില്‍ എത്തിയില്ലെന്ന് അറിഞ്ഞതോടെ പരിഭ്രമിച്ച് അവര്‍ പൊലീസ് സ്റ്റേഷനിലെത്തി. രാവിലെ കൊച്ചച്ചന്റെ കൂടെ പോയതാണെന്ന് പറഞ്ഞപ്പോള്‍ തന്നെ ഞങ്ങള്‍ക്ക് സംശയം തോന്നി. സകല സ്ഥലത്തേക്കും ഇവന്റെ ചിത്രം സഹിതം വാട്സ്ആപ്പ് ചെയ്തു.
മോഷണക്കേസില്‍ രാജേഷ് നേരത്തെ ജയിലില്‍ കിടന്നിട്ടുണ്ട്. കുറ്റകൃത്യം ചെയ്യുമ്പോള്‍ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്യണമെന്നും സിം നശിപ്പിക്കണമെന്നും സഹതടവുകാരില്‍ നിന്ന് മനസിലാക്കിയിരുന്നു, കുട്ടിയുമായി ബസില്‍ പോകുമ്പോള്‍ തന്നെ സിം നശിപ്പിച്ചത് ഇതുകൊണ്ടാണ്. ഈ ബസ് കണ്ടെത്താനും പോലീസ് പ്രയാസപ്പെട്ടു. നശിപ്പിച്ച സിം കണ്ടെടുത്തു. കുട്ടിയുമായി രാജേഷ് കുന്നിന്റെ താഴ്വരയിലേക്കു പോകുന്നതു കണ്ട 2 വിദ്യാര്‍ത്ഥികളെ ഏറെ ബുദ്ധിമുട്ടിയാണ് കണ്ടെത്തിയത്.
കുഞ്ഞിന് ഭക്ഷണം വാങ്ങി നല്കിയ ശേഷമാണ് ബസില്‍ കയറ്റിയത്. കൃത്യം നടന്ന വനത്തിലേക്ക് കിലോമീറ്ററോളം നടക്കാനുണ്ടായിരുന്നു. കൊച്ചച്ചന് കാഴ്ച കാണാന്‍ കൊണ്ടുപോകുകയാണെന്ന സന്തോഷത്തിലാണ് കുഞ്ഞും ഈ ദൂരവും കയറ്റവുമെല്ലാം നടന്നത്. ഇതിന്റെ ഇടയ്ക്ക് മഴ പെയ്തു. ഇയാള്‍ കുഞ്ഞിനോടൊപ്പം മഴയത്ത് നടക്കുന്നത് കണ്ട് തോട്ടത്തില്‍ കൃഷിപണി ചെയ്തുകൊണ്ടിരുന്ന ഒരു സ്ത്രീ ഇവര്‍ക്ക് രണ്ട് വാഴയിലയും വെട്ടി നല്‍കിയിരുന്നു. ‘ഇതുപിടിച്ചോണ്ട് പൊക്കോ മഴ നനയേണ്ടെ’ന്ന് ഇവര്‍ പറയുകയും ചെയ്തു. ഈ വാഴയിലയും പിന്നീട് കണ്ടെത്തി.
വെളുപ്പിനെ നാലുമണിക്ക് പോലീസ് കാട് വളഞ്ഞു. കാട്ടില്‍ നിന്ന് തന്നെയാണ് ഇയാളെ പിടികൂടിയത്. തെളിവെടുക്കാനായി വീണ്ടും ഈ സ്ഥലങ്ങളിലേക്ക് എല്ലാം കൊണ്ടുവന്നപ്പോള്‍ യാതൊരു കൂസലുമില്ലാതെയാണ് രാജേഷ് കുഞ്ഞിനെ കൊന്ന രീതി വിവരിച്ചത്. അവന്റെ കുലുക്കമില്ലായ്മ കണ്ട് ഞങ്ങള്‍ വരെ ഞെട്ടിപ്പോയി. കേസ് തെളിയിക്കാന്‍ ഒപ്പമുണ്ടായിരുന്നത് അഡീഷണല്‍ എസ്പി കൃഷ്ണകുമാര്‍ സാറാണ്. അദ്ദേഹം എല്ലാ പിന്തുണയുമായി കൂടെ തന്നെ നിന്നു. അതോടൊപ്പം കേസ് വാദിച്ച പ്രോസിക്യൂട്ടറും ഏറെ ആത്മാര്‍ത്ഥത പുലര്‍ത്തി.
കേസ് നന്നായി പഠിച്ചശേഷമാണ് അദ്ദേഹം വാദിച്ചത്. അതുകൊണ്ടാണ് പ്രത്യക്ഷത്തില്‍ സാക്ഷികളില്ലാതിരുന്നിട്ടും കേസ് തെളിയിക്കാനായത്. വധശിക്ഷ ശരിവെക്കാന്‍ സുപ്രീംകോടതി നിഷ്കര്‍ഷിക്കുന്ന 13 മാനദണ്ഡങ്ങളുണ്ട്, അതില്‍ 7 എണ്ണവും കേസില്‍ തെളിയിക്കാന്‍ സാധിച്ചിട്ടുണ്ട്. പക്ഷേ പ്രായം കണക്കാക്കിയാണ് വധശിക്ഷ നല്‍കാതിരുന്നത്. എന്നാലും ഇപ്പോള്‍ കോടതി നല്കിയ ശിക്ഷയില്‍ ഞങ്ങള്‍ തൃപ്തരാണ്. ഒന്നുമില്ലെങ്കില്‍ അവന് ഇനി പുറംലോകം കാണില്ലല്ലോ!