തൃശ്ശൂര്‍: സംസ്ഥാനത്ത് മഴ കുറഞ്ഞതോടെ തൃശ്ശൂരില്‍ മത്സ്യ കര്‍ഷകര്‍ പ്രതിസന്ധിയില്‍. ജില്ലയില്‍ കടുത്ത ജലക്ഷാമത്തെ തുടര്‍ന്ന് കൃഷിയിടങ്ങളില്‍ മത്സ്യ കുഞ്ഞുങ്ങള്‍ ചത്തുപൊങ്ങുന്നത് പതിവ് കാഴ്ച്ചയായി. ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണ് ഉണ്ടായതെന്ന് മത്സ്യ കര്‍ഷകര്‍ പറയുന്നു. സംസ്ഥാന സര്‍ക്കാറിന്റെ നെല്ലും മീനും എന്ന പദ്ധതി പ്രകാരമാണ് പാടങ്ങളില്‍ മത്സ്യ കൃഷി ചെയ്യുന്നത്.
ജില്ലയില്‍ 30000 ഏക്കറിലധികം കോള്‍പാടങ്ങളിലാണ് മത്സ്യ കൃഷി നടത്തുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ പദ്ധതി പ്രകാരം ജില്ലയിലെ 80 ശതമാനം പാഠങ്ങളില്‍ ആറുമാസം മത്സ്യ കൃഷിയും ആറു മാസം നെല്‍കൃഷിയുമാണ് ചെയ്യുന്നത്. കാലവര്‍ഷം തുടങ്ങിയാല്‍ ജൂണ്‍ ജൂലായ് മാസങ്ങളില്‍ സാധാരണഗതിയില്‍ പാടങ്ങളില്‍ ഏഴ് അടിയോളം വെള്ളമുണ്ടാകാറുണ്ട്.
ഈ സമയങ്ങളിലാണ് മത്സ്യ കുഞ്ഞുങ്ങളെ പാടത്തേക്ക് ഒഴുക്കുന്നത്. എന്നാല്‍ ഇക്കുറി പാടത്ത് ഒരടി പോലും വെള്ളമില്ല. ജില്ലയിലെ ഓരോ മത്സ്യ കര്‍ഷകരും 150 ഏക്കറിലേറെ പാടത്താണ് മത്സ്യ കൃഷി ചെയ്യുന്നത്. ജൂണ്‍ ജൂലായ് മാസങ്ങളില്‍ പാടത്ത് മത്സ്യ കുഞ്ഞുങ്ങളെ ഇറക്കിയ ശേഷം ഒക്ടോബറിലാണ് വിളവെടുക്കുന്നത്.
ഏകദേശം 50 ടണ്ട മത്സ്യം ലഭിക്കാറുണ്ടെന്ന് മത്സ്യ കര്‍ഷകര്‍ പറയുന്നു. അതേസമയം ഇക്കുറി മഴയുടെ കുറവ് മൂലം മത്സ്യ കുഞ്ഞുങ്ങള്‍ക്ക് വളര്‍ച്ച കുറവാണെന്ന് മത്സ്യ കര്‍ഷകനായ മോഹന്‍ പറഞ്ഞു. ജില്ലയില്‍ പ്രതിവര്‍ഷം കോള്‍പാടങ്ങളില്‍ അഞ്ച് കോടിയിലേറെ രൂപയുടെ മത്സ്യങ്ങളാണ് കൃഷി ചെയ്യുന്നത്. ഇത്തവള മഴ കുറഞ്ഞതിനെ തുടര്‍ന്ന് പ്രതിസന്ധിയിലായിരിക്കുകയാണ് മത്സ്യ കര്‍ഷകര്‍.