കാസര്‍കോട്: 170 രോഗങ്ങള്‍ക്ക് ഒറ്റ മരുന്ന് എന്ന അവകാശവാദവുമായി ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് ചികിത്സ നടത്തുന്ന ഐഎഎസ് വിട്ട മുന്‍ ഉദ്യോഗസ്ഥന് ആരോഗ്യ വകുപ്പിന്റെ നിരീക്ഷണത്തില്‍. സാമ്പത്തിക ക്രമക്കേടിന്റെ പേരില്‍ സസ്പെന്ഷന് നേരിട്ടതിനെ തുടര്‍ന്ന് സുല്‍ത്താന്‍ പേട്ട് മുനിലക്കപ്പ രാജു എന്ന ഐഎഎസ് വിട്ട ഉദ്യോഗസ്ഥനാണ് വ്യക്ക സംബന്ധമായ അസുഖങ്ങള്‍ ഉള്‍പ്പെടെ ഗുരുതര രോഗങ്ങള്‍ക്ക് സിദ്ധൗഷധം കണ്ടെത്തി എന്ന് അവകാശപ്പെട്ട് ചികിത്സ നടത്തുന്നത്.
1991 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായിരുന്നു മുനിലക്കപ്പ രാജു. ബീഹാറില്‍ സെക്രട്ടറിയായി സേവനം അനുഷ്ഠിക്കുന്നതിനിടെ സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട് രണ്ടു കേസില്‍ അദ്ദേഹം പ്രതിയായിരുന്നു. ഇതിനെ തുടര്‍ന്ന് സസ്പെന്‍ഷനില്‍ കഴിയുന്ന സമയത്ത് 2018ലാണ് ഇദ്ദേഹം സര്‍വ്വീസ് ഉപേക്ഷിച്ചത്. തുടര്‍ന്ന് വ്യാജ സിദ്ധന് ചമഞ്ഞ് ഇയാള്‍ ചികിത്സ നടത്തിവരികയാണ്.
30 വര്‍ഷത്തെ ഗവേഷണ ഫലമായാണ് വിവിധ രോഗങ്ങള്‍ക്കുളള സിദ്ധൗഷധം കണ്ടെത്തിയത് എന്നാണ് ഇദ്ദേഹത്തിന്റെ അവകാശവാദം. പൈല്‍സ്, ആസ്തമ, പ്രമേഹം തുടങ്ങിയ രോഗങ്ങള്‍ക്ക് സിദ്ധൗഷധം കണ്ടെത്തി എന്ന് അവകാശപ്പെട്ട് ഇയാള്‍ മെഡിക്കല്‍ ക്യാംപും നടത്തി വരികയായിരുന്നു. മിറാക്കിള്‍ ഡ്രിംഗ് എന്ന പേരില്‍ രോഗികള്‍ക്ക് നല്കുന്ന കഷായത്തിന് രാജു 5000 രൂപയാണ് ഈടാക്കിയിരുന്നത്.
സംശയം തോന്നിയതിനെ തുടര്‍ന്ന് നിരീക്ഷണത്തിലായിരുന്ന രാജു കഴിഞ്ഞ ദിവസം കാസര്‍കോട് കാഞ്ഞങ്ങാട് നടത്തിയ മെഡിക്കല്‍ ക്യാംപില്‍ ഡ്രഗ് ഇന്‍സ്പെക്ടര്‍ അടങ്ങുന്ന സംഘവും മുറിവൈദ്യം നടത്തുന്നവരെ തടയാന്‍ ലക്ഷ്യമിട്ട് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് രൂപീകരിച്ച വിദഗ്ധ സമിതിയുടെ പ്രതിനിധികളും പരിശോധനയ്ക്കായി എത്തിയിരുന്നു. ഇതോടെയാണ് ഇദ്ദേഹം നിരീക്ഷണത്തിലാണ് എന്ന കാര്യം പുറംലോകമറിഞ്ഞത്.
സംഘം എത്തിയതറിഞ്ഞ് രാജു സംഭവ സ്ഥലത്തു നിന്ന് കടന്നുകളയുകയായിരുന്നു. എന്നാല്‍ ഇയാള്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ പോലീസ് തയ്യാറായില്ലെന്ന് ആന്റി ക്വാക്കറി കമ്മിറ്റിയുടെ ചെയര്‍മാനായ ടി പത്മനാഭന് പറഞ്ഞു. ആരോഗ്യരംഗത്തെ ഇത്തരം തട്ടിപ്പുകളെ പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് പോലീസ് സ്വീകരിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.
അതേസമയം മിറാക്കിള്‍ ഡ്രിംഗ് എന്ന പേരില്‍ കഷായത്തിന്റെ വില്‍പ്പന നടത്തിയ പ്രാദേശിക ഡീലറിന്റെ പേരില്‍ ഡ്രഗ്സ് ആന്റ് മാജിക് റെമഡിസ് ആക്ട് അനുസരിച്ച് ഡ്രഗ്സ് വിഭാഗം കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. തന്റെ ഐഎഎസ് പദവി ദുരുപയോഗം ചെയ്തായിരുന്നു രാജു മെഡിക്കല്‍ ക്യാംപുകള്‍ സംഘടിപ്പിച്ചിരുന്നതെന്ന് ആയുര്‍വ്വേദ ഡ്രഗ് ഇന്‍സ്പെക്ടര്‍ ഡോക്ടര്‍ ആദീഷ് സുന്ദര്‍ പറയുന്നു.
ആളുകളെ സ്വാധീനിക്കുന്നതിനായി തന്റെ സിദ്ധൗഷദത്തിന്റെ പേരില്‍ നിരവധി യൂട്യൂബ് വീഡിയോകളും രാജു പ്രചരിപ്പിച്ചിട്ടുണ്ട്. സിദ്ധൗഷധം ഉപയോഗിച്ചതിനെ തുടര്‍ന്ന് തന്റെ അച്ഛന്റെ വ്യക്ക സംബന്ധമായ രോഗം ഭേദമായതായി കാണിച്ചുകൊണ്ടുളള യൂട്യൂബ് വീഡിയോ ഇതില്‍ വ്യാപകമായി പ്രചരിച്ച ഒന്നാണ്. മിറാക്കിള്‍ ഡ്രിംഗിലൂടെ ജനങ്ങളെ പറ്റിച്ച് ഇയാള്‍ ലക്ഷങ്ങളാണ് സമ്പാദിച്ചത്.
മിറാക്കിള്‍ ഡ്രിംഗ് എന്ന കഷായം ബംഗളൂരുവിലും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കര്‍ണാടക സര്‍ക്കാരിന്റെ കീഴിലുളള ആയുഷ് വകുപ്പും ഡ്രിംഗിന് അംഗീകാരം നല്‍കിയിട്ടുണ്ട്. എന്നാല്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം നല്‍കിയതിന് അദ്ദേഹത്തിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് ഡ്രഗ്സ് ഇന്‍സ്പെക്ടര്‍ സുന്ദര്‍ അറിയിച്ചു.