ന്യൂഡല്‍ഹി; ബിജെപിക്ക് എതിരെ പ്രതിപക്ഷ പാര്‍ട്ടികളെ ഒന്നിപ്പിച്ചു നിര്‍ത്താന്‍ നിര്‍ണ്ണായക നീക്കവുമായി കോണ്‍ഗ്രസ്. ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഫലം വരുന്ന മെയ് 23-ന് ഡല്‍ഹിയില്‍ നടക്കുന്ന സംയുക്തയോഗത്തില്‍ പങ്കെടുക്കണമെന്ന് അഭ്യര്‍ത്ഥിച്ച് സോണിയാ ഗാന്ധി പ്രതിപക്ഷ നേതാക്കള്‍ക്ക് കത്തയച്ചു.
ബിജെപിക്ക് കഴിഞ്ഞ തവണ കിട്ടിയതു പോലുള്ള മൃഗീയ ഭൂരിപക്ഷം ഇത്തവണ കിട്ടില്ലെന്ന് തന്നെയാണ് കോണ്‍ഗ്രസ് കണക്കുകൂട്ടുന്നത്. അങ്ങനെയെങ്കില്‍ ഏത് വിധേനയും എന്‍ഡിഎയും മോഡിയും വീണ്ടും അധികാരത്തിലെത്തുന്നത് തടയുക എന്ന ലക്ഷ്യം വച്ചാണ് പ്രതിപക്ഷ പാര്‍ട്ടികളെ ഒന്നിപ്പിച്ച് നിര്‍ത്താന്‍ കോണ്‍ഗ്രസ് ശ്രമിക്കുന്നത്.
കേന്ദ്രത്തില്‍ വീണ്ടും മോഡിയും ബിജെപിയും അധികാരത്തില്‍ എത്തുന്നത് ഏത് വിധേനയും തടയുക എന്നായിരുന്നു കോണ്‍ഗ്രസ് പലപ്പോഴായി നിലപാടെടുക്കുന്നത്. ഇതിന്റെ ഭാഗമായിട്ടാണ് പ്രതിപക്ഷ പാര്‍ട്ടികളെ ഒന്നിപ്പിച്ച് നിര്‍ത്താന്‍ കോണ്‍ഗ്രസ് ഒരുങ്ങുന്നത്. ഇതിന്റെ ആദ്യഘട്ടമായി ഒഡിഷ മുഖ്യമന്ത്രി നവീന്‍ പട്നായികുമായി കൂടിക്കാഴ്ച നടത്താന്‍ മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥിനെ കോണ്‍ഗ്രസ് നിയോഗിച്ചു.
ഫോനി ചുഴലിക്കാറ്റ് വീശിയടിച്ചപ്പോള്‍ നവീന്‍ പട്നായിക് നടത്തിയ പ്രവര്‍ത്തനങ്ങളെ മോഡി പ്രശംസിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് മോഡി വിരുദ്ധ പക്ഷത്തുള്ള പട്നായിക് മറുപക്ഷത്തേക്ക് പോകാതിരിക്കാന്‍ കോണ്‍ഗ്രസ് മുന്‍കരുതലെടുക്കുന്നത്.
അതിന്റെ ഭാഗമായി പ്രധാനമന്ത്രി പദത്തിന് വേണ്ടി വാശി പിടിക്കില്ലെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കിയിരുന്നു. സഖ്യനീക്കങ്ങളില്‍ ചലനമുണ്ടാക്കുക എന്ന് ലക്ഷ്യം വച്ചായിരുന്നു കോണ്‍ഗ്രസിന്റെ നിര്‍ണായക പ്രഖ്യാപനം.
ദക്ഷിണേന്ത്യയിലെക്ക് എത്തിയാല്‍ തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു കോണ്‍ഗ്രസുമായി കൂട്ടുകൂടുന്ന സാധ്യത തള്ളിക്കളയുന്നുമില്ല. തൂക്ക് സഭ വന്നാല്‍ ഉപപ്രധാനമന്ത്രി പദമാണ് കെസിആറിന്റ ലക്ഷ്യമെന്നാണ് സൂചന. പ്രാദേശികപാര്‍ട്ടികള്‍ ദേശീയതലത്തില്‍ സമ്മര്‍ദ്ദശക്തിയായി ഉയര്‍ന്നുവരണമെന്നും അധികാരത്തില്‍ കൂടുതല്‍ ഉയര്‍ന്ന പദവികള്‍ തേടണമെന്നും കെസിആര്‍ ഡിഎംകെ അധ്യക്ഷന്‍ എംകെ സ്റ്റാലിനുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ആവശ്യപ്പെട്ടിരുന്നു.
ദക്ഷിണേന്ത്യയില്‍ ആകെ 129 സീറ്റുകളാണ് ഉള്ളത്. ഹിന്ദി ഹൃദയഭൂമിയില്‍ തിരിച്ചടി നേരിട്ടാലും അത് ദക്ഷിണേന്ത്യയില്‍ നിന്ന് തിരിച്ചു പിടിക്കാനും, അങ്ങനെ മോഡിയെ അധികാരത്തില്‍ നിന്ന് പുറത്ത് നിര്‍ത്താമെന്നും കോണ്‍ഗ്രസ് കണക്കുകൂട്ടുന്നു.