തിരുവനന്തപുരം: ബാങ്ക് മാനേജര്‍ രാവിലെത്തന്നെ വിളിച്ച് സമ്മര്‍ദത്തിലാക്കിയിരുന്നു. പച്ചവെള്ളം പോലും കുടിക്കാതെ ചന്ദ്രനും അമ്മയും രാവിലെ തന്നെ തന്റെ വീടിന്റെ വരാന്തയില്‍ വന്നിരിപ്പുണ്ടായിരുന്നുവെന്ന് സങ്കടത്തോടെ സെബാസ്റ്റ്യന്‍ പറയുന്നു. ഇന്നലെ നെയ്യാറ്റിന്‍കരയില്‍ ജപ്തി ഭീഷണി ഭയന്ന് ആത്മഹത്യ ചെയ്ത ലേഖയുടെയും വൈഷ്ണവിയുടെയും അയല്‍വാസിയാണ് സെബാസ്റ്റ്യന്‍.
അമ്മയും മകളും ആത്മഹത്യ ചെയ്ത സംഭവത്തിന്റെ നടുക്കത്തില്‍ നിന്നും നാട് ഇതുവരെ മോചിതരായിട്ടില്ല. പച്ചവെള്ളം പോലും കുടിക്കാതെ ചന്ദ്രനും അമ്മയും രാവിലെ തന്നെ തന്റെ വീടിന്റെ വരാന്തയില്‍ വന്നിരിപ്പുണ്ടായിരുന്നു. ബാങ്ക് നല്കിയ അവധിയുടെ അവസാന ദിവസമായിരുന്നു ഇന്നലെ. കോടതി ഉത്തരവാണ്, വേറെ മാര്‍ഗമില്ലെന്നും പറഞ്ഞ് ബാങ്ക് മാനേജര്‍ രാവിലെ മുതല്‍ പല തവണ വിളിച്ചിരുന്നു. ചന്ദ്രനും കുടുംബവും ഏറെ സമ്മര്ദ്ദത്തിലായിരുന്നവെന്നും സങ്കടത്തോടെയും നിസ്സഹായതയോടെയും സെബാസ്റ്റ്യന്‍ പറയുന്നു.
14-ാം തീയതിക്ക് മുന്‍പ് എങ്ങനെയെങ്കിലും പണമടയ്ക്കാമെന്ന് കഴിഞ്ഞയാഴ്ച ജപ്തി നടപടികള്‍ക്കായി അധികൃതര്‍ വീട്ടിലെത്തിയപ്പോള്‍ ചന്ദ്രനും കുടുംബവും എഴുതി ഒപ്പിട്ടു നല്‍കിയിരുന്നു. അന്ന് സെബാസ്റ്റ്യനായിരുന്നു സാക്ഷിയായി ഒപ്പിട്ടത്. പണമടക്കാന്‍ വേറെ നിവൃത്തിയൊന്നുമില്ലായിരുന്നത് കൊണ്ട് കുറഞ്ഞ വിലയാണെങ്കിലും വീടും സ്ഥലവും ബാലരാമപുരം സ്വദേശിക്കു വില്ക്കാന് കഴിയുമെന്ന പ്രതീക്ഷയിലായിരുന്നു ചന്ദ്രനെന്ന് സെബാസ്റ്റ്യന്‍ പറയുന്നു.
എന്നാല്‍ ബ്രോക്കര്‍ കൈയ്യൊഴിഞ്ഞതോടെ എല്ലാം തകിടം മറിയുകയായിരുന്നു. പിന്നീട് ചന്ദ്രന്റെ നിലവിളി കേട്ടാണ് താന്‍ അവിടേക്ക് ഓടിച്ചെന്നത്. ‘കൃഷ്ണമ്മ മുറ്റത്തിരുന്നു കരയുകയായിരുന്നു. പൂട്ടിയിട്ട കതകിനു താഴെക്കൂടി കറുത്ത പുക ഉയര്‍ന്നത് കണ്ടപ്പോള്‍ എന്ത് ചെയ്യണമെന്ന് അറിയാതെ പകച്ചു പോയി.ചവിട്ടിത്തുറക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. കമ്പിപ്പാര ഉപയോഗിച്ച് കുത്തിത്തുറന്നപ്പോള്‍ കണ്ടത് പൊള്ളലേറ്റ് പിടയുന്ന ലേഖയെയും വൈഷ്ണവിയെയുമാണ്. ആ കാഴ്ച ഇപ്പോഴും തന്നെ ഞെട്ടിക്കുന്നുവെന്നും സെബാസ്റ്റ്യന്‍ പറഞ്ഞു.