ഗുവാഹത്തി: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വീണ്ടും ചായ കച്ചവടക്കാരനായി നരേന്ദ്ര മോഡി. തേയിലത്തോട്ടങ്ങള്‍ക്ക് പ്രസിദ്ധമായ അസമിലെ ദിബ്രുഗാര്‍ഹ് മണ്ഡലത്തില്‍ പ്രചാരണത്തിന് എത്തിയപ്പോഴാണ് തന്റെ പഴയ പ്രചാരണായുധം മോഡി പുറത്തെടുത്തത്.
2014 ലെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ‘ താനൊരു സാധാരണക്കാരനായ ചായ കച്ചവടക്കാരനായാണ് ജീവിതം തുടങ്ങിയതെ’ ന്നാണ് മോഡി ജനങ്ങളോട് പറഞ്ഞത്. എന്നാല്‍ ഇപ്പോള്‍ താന്‍ രാജ്യത്തിന്റെ കാവല്‍ക്കാരനാണ് എന്ന് പറഞ്ഞാണ് മോഡി തെരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങിയത്.
എന്നാല്‍, അസമിലെ തേയിലത്തോട്ടങ്ങളില്‍ ചൗക്കീദാറിനല്ല ചായ കച്ചവടക്കാരനാണ് വോട്ട് കിട്ടുക എന്ന് മോഡിക്കറിയാം. അതുകൊണ്ട് തന്നെയാണ് തന്റെ പഴയ പ്രചാരണായുധം മോഡി പുറത്തെടുത്തത്. ചൗക്കീദാര്മാരെയും ചായ കച്ചവടക്കാരെയും കോണ്‍ഗ്രസിന് ചതുര്‍ത്ഥിയാണെന്നും മോഡി കുറ്റപ്പെടുത്തി.
‘ഞാന്‍ വിചാരിച്ചത് അവര്‍ക്ക് (കോണ്‍ഗ്രസ്) വിരോധം ഒരേയൊരു ചായ കച്ചവടക്കാരനോട് മാത്രമാണ് എന്നായിരുന്നു. പക്ഷേ, താമസിയാതെ ഞാന്‍ മനസ്സിലാക്കി, അസമില്‍ ആയിക്കോട്ടെ പശ്ചിമബംഗാളില്‍ ആയിക്കോട്ടെ തേയിലത്തൊഴിലാളി മുതല്‍ ചായ കച്ചവടക്കാരനെ വരെ കോണ്‍ഗ്രസ് പരിഗണിച്ചിട്ടേയില്ല. അവര്‍ ആരെയും പുരോഗമനത്തിലേക്ക് നയിച്ചിട്ടില്ല. 70 വര്‍ഷങ്ങളായി നിങ്ങളെ അവര്‍ മറന്നുകിടക്കുകയാണ്. തേയിലത്തൊഴിലാളികളുടെ കഷ്ടപ്പാട് ഒരു ചായ കച്ചവടക്കാരന് മാത്രമേ മനസ്സിലാവൂ. മോഡി കൂട്ടിച്ചേര്‍ത്തു.
ആറ് ജില്ലകളിലായി പരന്നുകിടക്കുന്ന 800 എസ്റ്റേറ്റുകളാണ് അസമിലുള്ളത്. അസം ജനതയും മുസ്ലീങ്ങളും കഴിഞ്ഞാല്‍ ഏറ്റവും വലിയ ജനവിഭാഗം വിവിധയിടങ്ങളില്‍ നിന്ന് ഇവിടേക്കെത്തിയിട്ടുള്ള തേയിലത്തൊഴിലാളികളാണ്. അസമിലെ 14 ലോക്സഭാ സീറ്റുകളില്‍ അഞ്ച് എണ്ണത്തിലും തേയിലത്തൊഴിലാളികളുടെ നിലപാടാണ് നിര്‍ണായകമാവുക.