തിരുവനന്തപുരം: കേരളം ഇനി അഭിമുഖീകരിക്കാനിരിക്കുന്നത് ഗുരുതരമായ ജലക്ഷാമത്തിന്റെ നാളുകളെ ആണെന്ന് കേന്ദ്ര ജലവിഭവ കേന്ദ്രം (സിഡബ്ല്യുആര്‍ഡിഎം) റിപ്പോര്‍ട്ട്. കേരളത്തിലെ ഭൂഗര്‍ഭജല വിതാനത്തില്‍ വന്‍ തോതിലുണ്ടായ കുറവാണ് വരള്‍ച്ച ഉണ്ടാകാനുള്ള കാരണമായി ചൂണ്ടാക്കാട്ടുന്നത്. ഇടമഴ ലഭിച്ചില്ലെങ്കില്‍ തുലാവര്‍ഷം ദുര്‍ബലമായ തൃശൂര്‍ മുതല്‍ കാസര്‍കോട് വരെയുള്ള ജില്ലകള്‍ നേരിടേണ്ടി വരുന്നത് കടുത്ത വരള്‍ച്ച ആയിരിക്കും. പ്രളയത്തിനുശേഷം വെള്ളം പിടിച്ചുനിര്‍ത്താനുള്ള മണ്ണിന്റെ ശേഷി കുറഞ്ഞത് സ്ഥിതി ഗുരുതരമാക്കുമെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്.
ഇത്തവണ മലബാറില്‍ 15 ശതമാനത്തിന്റെ കുറവാണ് ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെ നീണ്ടുനില്‍ക്കുന്ന തുലാവര്‍ഷത്തില്‍ ഉണ്ടായത്. പ്രളയത്തെ തുടര്‍ന്ന് മേല്‍മണ്ണ് വ്യാപകമായി ഒലിച്ചുപോയി. ഇതോടെ പെയ്ത മഴ ആഗിരണം ചെയ്യാനുള്ള ഭൂമിയുടെ കഴിവ് കുറഞ്ഞു. അതിനാല്‍ ഭൂഗര്‍ഭജലത്തിന്റെ അളവില്‍ വന്‍തോതില്‍ കുറവുണ്ടായി. ഇടമഴയില്ലെങ്കില്‍ ഇതു വീണ്ടും കുറയും.
ഇതുകൂടാതെ പ്രളയത്തില്‍ നദികളിലെ തടസങ്ങള്‍ നീങ്ങിയതോടെ ഒഴുക്ക് കൂടിയതും ഭൂമിയിലേക്ക് ആഴ്ന്നിറങ്ങുന്ന വെള്ളത്തിന്റെ അളവ് കുറയാന്‍ കാരണമായിട്ടുണ്ട്. പ്രളയം കണ്ടുപേടിച്ച് ജലസംഭരണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിയതും സ്ഥിതി വഷളാക്കി. കുളങ്ങളും കിണറുകളും വൃത്തിയായി സംരക്ഷിക്കാനും പാറമടകളിലെ വെള്ളം ഉപയോഗപ്പെടുത്താനുള്ള നടപടികളുമാണ് അടിയന്തരമായി വേണ്ടത്. പ്രതിസന്ധി മുന്നില്‍കണ്ടു വെള്ളത്തിന്റെ ഉപയോഗം പരമാവധി കുറയ്ക്കണമെന്ന് വിദഗ്ധര്‍ നിര്‍ദേശിച്ചു.