കണ്ണൂര്‍: ദളിത് വിഭാഗക്കാരിയും പയ്യന്നൂരിലെ ഓട്ടോ ഡ്രൈവറുമായ ചിത്രലേഖയുടെ ജീവിതം സിനിമയാകുന്നു. ഇതിനായി ബ്രിട്ടീഷ് തിരക്കഥാകൃത്ത് ഫ്രെയ്സര്‍ സ്കോട്ട് ബുധനാഴ്ച കണ്ണൂരിലെത്തി ചിത്രലേഖയുമായി ചര്‍ച്ചനടത്തി. ചിത്രലേഖയുടെ ജീവിതത്തെക്കുറിച്ചും അവര്‍ നേരിടേണ്ടിവന്ന കഷ്ടപ്പാടുകളെക്കുറിച്ചും വിശദമായി ഫ്രെയ്സര്‍ സ്കോട്ട് ദ്വിഭാഷിയുടെ സഹായത്തോടെ ചോദിച്ചു മനസ്സിലാക്കുകയാണ് ചെയ്തത്.
സിനിമയുടെ ഇതിവൃത്തം കേരളത്തില്‍ നിലനില്‍ക്കുന്ന ജാതിവിവേചനവും അതിനെതിരേ ചിത്രലേഖ നടത്തിയ പോരാട്ടവുമായിരിക്കുമെന്ന് ഫ്രെയ്സര്‍ സ്കോട്ട് പറഞ്ഞു. അതേസമയം അവരുടെ ജീവിതം അതുപോലെ പകര്‍ത്തുന്ന സിനിമയാവില്ല ഇതെന്നും മറിച്ച് അവര്‍ക്ക് നേരിടേണ്ടിവന്ന പ്രതിസന്ധികളെയും പ്രശ്നങ്ങളെയും ആധാരമാക്കിയുള്ള ഫിക്ഷനായിരിക്കും ചിത്രമെന്നും അദ്ദേഹം വ്യക്തമാക്കി.
പലരീതിയില്‍ പല കോണില്‍നിന്ന് ചിത്രലേഖയുടെ ജീവിതം താന്‍ പഠിച്ചുകഴിഞ്ഞുവെന്നും അത് കഥയെന്ന രീതിയില്‍ പകര്‍ത്തുകയും ചെയ്തിട്ടുണ്ടെന്നും വിശാലമായ കാന്‍വാസില്‍നിന്ന് സിനിമയുടെ തിരക്കഥാരൂപത്തിലേക്ക് മാറ്റിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. നിര്‍മ്മാതാവിനെയും അഭിനേതാക്കളെയും തേടിക്കൊണ്ടിരിക്കുകയാണെന്നും നടിയെ സംബന്ധിച്ച് ഏതാണ്ട് ധാരണയായിട്ടുണ്ടെന്നും എന്നാല്‍ പേര് പുറത്തുവിടാനായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഹിന്ദിയിലായിരിക്കും സിനിമ. ഷൂട്ടിങ്ങും കേരളത്തിനു വെളിയിലായിരിക്കും സ്കോട്ട് പറഞ്ഞു. സിനിമ സംബന്ധിച്ച കരാര്‍ ഒപ്പിടുന്നതിനാണ് സ്കോട്ട് വന്നതെന്ന് ചിത്രലേഖയും പറഞ്ഞു.
ചിത്രലേഖയുടെ ജീവിതത്തെ ആസ്പദമാക്കി സിനിമയെടുക്കാല് ബ്രിട്ടീഷ് ചലച്ചിത്രകാരനുദ്ദേശ്യമുണ്ടെന്ന് പ്രമുഖ ഹിന്ദിസംവിധായകന് ശേഖര്‍ കപൂര്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റുചെയ്തത് മാസങ്ങള്‍ക്കു മുന്‍പ്, ചിത്രലേഖയ്ക്കുനേരേ നടക്കുന്ന പീഡനങ്ങള്‍ വാര്‍ത്തയായ സമയത്താണ്.