ഷാര്‍ജ: 11 ദിവസം നീണ്ടുനിന്ന 37ാം ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവം സമാപിച്ചു. സമാപന ദിവസമായ ശനിയാഴ്ച എക്സ്പോ സെന്ററില്‍ എത്തിച്ചേര്‍ന്നത് വലിയ ജനക്കൂട്ടമാണ്. ഈ വര്‍ഷത്തെ പുസ്തകോത്സവത്തിന്റെ പ്രമേയം ‘അക്ഷരങ്ങളുടെ കഥ’ എന്നതായിരുന്നു. മലയാളികള്‍ ഭൂരിഭാഗവും കുടുംബങ്ങളായാണ് മേളയിലെത്തിയതെന്ന പ്രത്യേകതയുമുണ്ട്. പുസ്തകോത്സവത്തില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള വായനക്കാരും എഴുത്തുകാരും പ്രഭാഷകരും പങ്കെടുത്തിരുന്നു.
വലിയ ജനപങ്കാളിത്തമാണ് മേളയുടെ ഭാഗമായി നടന്ന സാംസ്കാരിക പരിപാടികളിലും ചര്‍ച്ചകളിലും ഉണ്ടായത്. ശശി തരൂര്‍ എംപി, കരണ്‍ ഥാപ്പര്‍, കനിമൊഴി, ഗൗര്‍ ഗോപാലദാസ്, പ്രകാശ് രാജ്, മനു എസ് പിള്ള, നന്ദിത ദാസ്, മലയാളി എഴുത്തുകാരായ യുകെ കുമാരന്, കെവി. മോഹന്‍ കുമാര്‍ ഐഎഎസ്, കെ ജയകുമാര്‍, ഡോ എംകെ മുനീര്‍, എസ് ഹരീഷ്, സന്തോഷ് ഏച്ചിക്കാനം, സിസ്റ്റര്‍ ജെസ്മി തുടങ്ങിയ പ്രമുഖരും വിവിധ സെഷനുകളില്‍ പങ്കെടുത്തു.
പതിനാറ് ലക്ഷം കോടി ശീര്‍ഷകങ്ങളിലായി 77 രാജ്യങ്ങളില്‍ നിന്നായി രണ്ടുകോടി പുസ്തകങ്ങള്‍ മേളയില്‍ പ്രദര്‍ശിപ്പിച്ചു. 1874 പ്രസാധകരാണ് മേളയില്‍ അണിനിരന്നത്. മൊത്തം 1800 ലധികം സാംസ്കാരിക പരിപാടികള്‍ നടന്നു. മലയാളി മാധ്യമ പ്രവര്‍ത്തകരടക്കമുള്ളവരുടെ 150 ലധികം പുതിയ രചനകള്‍ മേളയില്‍ പ്രകാശനം ചെയ്തു.
കൂടാതെ എംപി ബിനോയ് വിശ്വം, ബിജെപി നേതാവ് അഡ്വ. പിഎസ് ശ്രീധരന് പിള്ള, ഡോകെപി സുധീര, ജോയ് മാത്യു, മുനവ്വറലി തങ്ങള്‍, മന്ത്രിമാരായ ഡോ. കെടി ജലീല്‍, ജി സുധാകരന്, എംഎ ബേബി, നടന് മനോജ് കെ.ജയന് തുടങ്ങിയവരുടെ കൃതികളും പ്രകാശനം ചെയ്തു. അന്തരിച്ച മാധ്യമ പ്രവര്ത്തകന് വിഎം സതീഷിനെക്കുറിച്ചുള്ള പുസ്തകവും പ്രകാശനം ചെയ്തു.
ഷാര്‍ജയിലെ ലൈബ്രറികളിലേക്ക് 45 ലക്ഷം ദിര്‍ഹം വിലവരുന്ന പുസ്തകങ്ങള്‍ മേളയില്‍ നിന്നും വാങ്ങാനായി ഷാര്‍ജ ഭരണാധികാരി ഡോ. ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി ഉത്തരവിട്ടതും ഈ വര്‍ഷത്തെ പുസ്തകോത്സവത്തിന്റെ തിളക്കമേറ്റി. പതിവുപോലെ കുട്ടികളുടെ പങ്കാളിത്തവും മേളയുടെ മാറ്റ് വര്‍ധിപ്പിച്ചു.