ന്യൂഡല്‍ഹി: സുപ്രീം കോടതിയുടെ നിര്‍ണായ വിധിയോടെ ഒരു വ്യാഴവട്ടം നീണ്ട നിയമയുദ്ധത്തിനാണ് അന്ത്യമായത്. ശബരിമലയില്‍ പ്രായഭേദമന്യേ എല്ലാ സ്ത്രീകള്‍ക്കും ദര്‍ശനം നടത്താമെന്നതാണ് സുപ്രീം കോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് വിധിച്ചത്. വിവേചനപരമെന്ന് ആരോപിക്കപ്പെടുന്ന പ്രത്യേക ആചാരങ്ങള്‍ ഭരണഘടനാപരമല്ലെന്നാണ് ഈ വിധിയോടെ കോടതി വ്യക്തമാക്കിയത്.
എന്നാല്‍, 28 വര്‍ഷം മുന്‍പ് പത്രത്തില്‍ വന്ന വാര്‍ത്തയാണ് ഇന്ന് ഈ ചരിത്രവിധിയിലെത്തി നില്‍ക്കുന്നത് എന്നതാണ് ഏറെ കൗതുകകരം. 1990ലെ ഒരു പത്രത്തിലെ ചിത്രമാണ് ശബരിമലയിലെ സ്ത്രീ പ്രവേശനത്തെ ചൊല്ലി 28 വര്‍ഷം നീണ്ട നിയമപോരാട്ടത്തിന് വഴിവച്ചത്.
ദേവസ്വം കമ്മിഷണറായിരുന്ന എസ് ചന്ദ്രികയുടെ കൊച്ചുമകളുടെ ചോറൂണ് ശബരിമല സന്നിധാനത്ത് വെച്ച് നടത്തുന്നതിന്റെ ചിത്രം 1990 ഓഗസ്റ്റ് 19ന് ഒരു ദിനപത്രങ്ങളില്‍ വന്നതോടെയാണ് കേസിന് ആസ്പദമായ സംഭവങ്ങള്‍ക്ക് തുടക്കമാകുന്നത്. ചങ്ങനാശേരി സ്വദേശിയായ എസ് മഹേന്ദ്രന് ഈ ചിത്രം ചൂണ്ടിക്കാട്ടി കേരള ഹൈക്കോടതിക്ക് 1990 സെപ്റ്റംബര്‍ 24ന് ഒരു ഹര്‍ജി സമര്‍പ്പിച്ചു.
ശബരിമലയില്‍ ചിലര്‍ക്ക് വിഐപി പരിഗണനയാണെന്നും യുവതികള്‍ ശബരിമലയില്‍ കയറുന്നു എന്നുമായിരുന്നു പരാതിയിലെ മുഖ്യ ആരോപണം. ഈ പരാതി ഭരണഘടനയുടെ 226-ാം അനുഛേദപ്രകാരം റിട്ട് ഹര്‍ജിയായി പരിഗണിക്കാന്‍ കേരള ഹൈക്കോതി ജസ്റ്റിസുമാരായ കെ പരിപൂര്ണന്, കെബി മാരാര്‍ എന്നിവര്‍ തീരുമാനിച്ചതോടെ കേസിന് പുതിയ വഴിത്തിരിവായി.
1991 ഏപ്രില്‍ അഞ്ചിന് ശബരിമലയിലെ സ്ത്രീപ്രവേശനം നിരോധിച്ചുകൊണ്ട് ഹൈക്കോടതിയുടെ നിര്‍ണായക ഉത്തരവ് വന്നു. ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിക്കുന്നത് ആചാരങ്ങള്‍ക്കും വിശ്വാസത്തിനും എതിരാണെന്നും അത് ഭരണഘടനാ വിരുദ്ധമാണെന്നുമായിരുന്നു വിധിയില്‍ പറഞ്ഞത്.
പിന്നീട് 15 വര്‍ഷത്തിന് ശേഷം 2006ല്‍ ശബരിമലയില്‍ പ്രായഭേദമന്യേ എല്ലാ സ്ത്രീകള്‍ക്കും പ്രവേശനം അനുവദിക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യന്‍ യങ് ലോയേഴ്സ് അസോസിയേഷന് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയതോടെയാണ് ആ നിയമ പോരാട്ടത്തിന്റെ ചരിത്രം ആരംഭിക്കുന്നത്.
2006 ജൂലൈ 28 : ശബരിമലയില്‍ സ്ത്രീകളുടെ പ്രവേശനത്തിന് ഉള്ള നിയന്ത്രണം നീക്കണം എന്ന് ആവശ്യപ്പെട്ട് ഇന്ത്യന്‍ യങ് ലോയേഴ്സ് അസോസിയേഷന് സെക്രട്ടറി ഭക്തി പശ്രീജ സേത്തി സുപ്രീം കോടതിയില്‍ റിട്ട് ഹര്‍ജി നല്കുന്നു.
2006 ഓഗസ്റ്റ് 18 : ഇന്ത്യന്‍ യങ് ലോയേഴ്സ് അസോസിയേഷന് നല്കിയ ഹര്‍ജി സുപ്രീം കോടതി ചീഫ് ജസ്റ്റിസ് വൈ കെ സബര്‍വാള്‍, ജസ്റ്റിസ് എസ് എച്ച് കപാഡിയ, ജസ്റ്റിസ് സി കെ ഠക്കര്‍ എന്നിവര്‍ അടങ്ങിയ ബെഞ്ച് പരിഗണിച്ചു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് വേണ്ടി കെ കെ വേണുഗോപാല്‍ ചീഫ് ജസ്റ്റിസ് കോടതിയില്‍ ഹാജര്‍ ആയി ഹര്‍ജി ഫയലില്‍ സ്വീകരിക്കരുത് എന്ന് ആവശ്യപ്പെട്ടു. എതിര്‍പ്പ് തള്ളി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് നോട്ടീസ് അയച്ചു.
2007 ജൂലൈ 11 : ഇന്ത്യന്‍ യങ് ലോയേഴ്സ് അസോസിയേഷന് നല്കിയ ഹര്‍ജി സുപ്രീം കോടതിയുടെ രണ്ട് അംഗ ബെഞ്ചിന്റെ പരിഗണനയ്ക്ക് വരുന്നു. ജസ്റ്റിസ് മാരായ എസ് ബി സിന്‍ഹ, എച്ച് എസ് ബേദി എന്നിവര്‍ അടങ്ങിയ ബെഞ്ച് ആറാം നമ്പര്‍ കോടതിയില്‍ കേസ് പരിഗണിച്ചു. മറുപടി സത്യവാങ്മൂലം നല്കാന് കൂടുതല്‍ സമയം വേണം എന്ന് സംസ്ഥാന സര്‍ക്കാര്‍ അഭിഭാഷകന് ആര് സതീഷ് കോടതിയില്‍ ആവശ്യപെടുന്നു. കേസില്‍ കക്ഷി ചേരാന്‍ NSS (നായര്‍ സര്‍വീസ് സൊസൈറ്റി) നെ കോടതി അനുവദിച്ചു.
2007 സെപ്റ്റംബര്‍ 25 : ജസ്റ്റിസ് മാരായ എസ് ബി സിന്‍ഹ, എച്ച്എസ് ബേദി എന്നിവര്‍ അടങ്ങിയ ബെഞ്ചിന് മുമ്പാകെ ഹര്‍ജി വീണ്ടും വരുന്നു. ഹര്‍ജി പരിഗണിക്കുന്നത് നാല് ആഴ്ചത്തേക്ക് മാറ്റി വയ്ക്കണം എന്ന് സംസ്ഥാന സര്‍ക്കാര്‍ വീണ്ടും ആവശ്യപെടുന്നു. കോടതി ആവശ്യം അംഗീകരിച്ചു.
2007 നവംബര്‍ 13 : ശബരിമല കേസില്‍ സംസ്ഥാന സര്‍ക്കാര്‍ (വി എസ് അച്യുതാനന്ദന് സര്‍ക്കാര്‍) സുപ്രീം കോടതിയില്‍ സത്യവാങ്മൂലം ഫയല്‍ ചെയ്തു. സര്‍ക്കാരിന്റെ സ്റ്റാന്റിംഗ് കൗണ്‍സില്‍ ആര് സതീഷ് ആണ് സത്യവാങ്മൂലം ഫയല്‍ ചെയ്തത്. ശബരിമലയില്‍ എല്ലാ പ്രായത്തിലും ഉള്ള സ്ത്രീകളെ പ്രവേശിപ്പിക്കാന്‍ അനുവദിക്കണം എന്ന് വ്യക്തമാക്കി നിയമവകുപ്പിലെ ജോയിന്റ് സെക്രട്ടറി റാങ്കില്‍ ഉള്ള ഉദ്യോഗസ്ഥന് ഒപ്പ് വച്ച സത്യവാങ്മൂലം ആണ് സതീഷ് സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്തത്.
2007 നവംബര്‍ 16 : ജസ്റ്റിസ് മാരായ എസ്ബി സിന്‍ഹ, എച്ച്എസ് ബേദി എന്നിവര്‍ അടങ്ങിയ ബെഞ്ച് വീണ്ടും കേസ് പരിഗണിച്ചു. സംസ്ഥാന സര്‍ക്കാര്‍ സത്യവാങ്മൂലത്തിന് മറുപടി നല്കാന് കൂടുതല്‍ സമയം വേണം എന്ന് എന്‍ എസ് എസ് സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടു. ആവശ്യം കോടതി അംഗീകരിച്ചു.
2008 മാര്‍ച്ച് 3 : കേസ് പരിഗണിക്കുന്ന ബെഞ്ചില്‍ ഒരു ചെറിയ മാറ്റം. ജസ്റ്റിസ് എസ് ബി സിന്‍ഹയ്ക്ക് ഒപ്പം ജസ്റ്റിസ് വിഎസ് സിര്‍പുര്‍ക്കര്‍ ബെഞ്ചിലെ അംഗം ആയി. ഇന്ത്യന്‍ യങ് ലോയേഴ്സ് അസോസിയേഷന് നല്കിയ ഹര്‍ജി മൂന്ന് അംഗ ബെഞ്ചിന്റെ പരിഗണനയ്ക്ക് വിടണം എന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ആവശ്യപ്പെട്ടു. ജസ്റ്റിസ് സിര്പ്പുക്കര് ഈ ആവശ്യത്തോട് യോജിച്ചു. തുടര്‍ന്ന് ഹര്‍ജി മൂന്ന് അംഗ ബെഞ്ചിന്റെ പരിഗണനയ്ക്ക് വിട്ട് ജസ്റ്റിസ് എസ്ബി സിന്‍ഹയും ജസ്റ്റിസ് വി എസ് സിര്‍പുര്‍ക്കറും ഉത്തരവ് ഇറക്കി.
2016 ജനുവരി 11: എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം ശബരിമല സ്ത്രീ പ്രവേശന കേസ് സുപ്രീം കോടതിയുടെ പരിഗണനയ്ക്ക് വീണ്ടും വരുന്നു. ജസ്റ്റിസ് ദീപക് മിശ്ര ജസ്റ്റിസ് പി സി ഘോഷ്, ജസ്റ്റിസ് എന്‍ വി രമണ എന്നിവര്‍ അടങ്ങിയ മൂന്ന് അംഗ ബെഞ്ച് ആണ് ഹര്‍ജി പരിഗണിച്ചത്. ഇന്ത്യന്‍ യങ് ലോയേഴ്സ് അസോസിയേഷന് വേണ്ടി ആര്‍പി ഗുപ്ത കോടതിയില്‍ ഹാജര്‍ ആയി. ഗുപ്തയുടെ വാദം കോടതിയില്‍ നടന്നു.
രണ്ട് പ്രധാനപ്പെട്ട കാര്യങ്ങള്‍ കൂടി അന്ന് സുപ്രീം കോടതിയില്‍ നടന്നു. സംസ്ഥാന സര്‍ക്കാരിന് (ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്) വേണ്ടി ഹാജര്‍ ആയ സ്റ്റാന്റിംഗ് കൗണ്‍സില്‍ ലിസ് മാത്യു, സംസ്ഥാന സര്‍ക്കാരിന് ഒരു പുതിയ അഫിഡവിറ്റ് സമര്‍പ്പിക്കാന്‍ അനുമതി തേടി. 2007 ലെ സര്‍ക്കാര്‍ നിലപാടില്‍ മാറ്റം ഉണ്ടോ എന്ന് കോടതി ലിസിനോട് ചോദിക്കുന്നു. ഉണ്ടെന്ന് വാക്കാല്‍ മറുപടി. പുതിയ അഫിഡവിറ്റ് ഫയല്‍ ചെയ്യാന്‍ ലിസിന് കോടതി അനുമതി നല്കി. രണ്ടാമത്തെ കാര്യം, ഇന്ത്യന്‍ യങ് ലോയേഴ്സ് അസോസിയേഷന്റെ ഹര്‍ജിയില്‍ സുപ്രീം കോടതി സീനിയര്‍ അഭിഭാഷകന് രാമമൂര്‍ത്തിയെ അമിക്കസ് ക്യുറി ആയി നിയമിച്ചു.
2016 ജനുവരി 15 : ഇന്ത്യന്‍ യങ് ലോയേഴ്സ് അസോസിയേഷന് പ്രസിഡന്റ് നൗഷാദ് അഹമ്മദ് ഖാന് തനിക്ക് വധ ഭീഷണികള്‍ ലഭിക്കുന്നു എന്ന് ചൂണ്ടിക്കാട്ടി സുപ്രീം കോടതിയില്‍ പ്രത്യേക അപേക്ഷ സമര്‍പ്പിക്കുന്നു. ശബരിമല കേസിനെ സംബന്ധിച്ച് ജനുവരി 11 ന് നടന്ന വാദത്തിന്റെ റിപ്പോര്‍ട്ടുകള്‍ വാര്‍ത്ത ചാനലുകള്‍ സംപ്രേക്ഷണം ചെയ്തതിന് ശേഷം ആണ് 500 ല്‍ അധികം വധഭീഷണി ലഭിച്ചു എന്നായിരുന്ന അപേക്ഷയിലെ പരാതി. പരാതി ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചിന് മുമ്പാകെ അഭിഭാഷകന് ആര് പി ഗുപ്ത മെന്‍ഷന്‍ ചെയ്തു.
2016 ജനുവരി 18 : നൗഷാദ് അഹമ്മദ് ഖാന് എതിരായ വധ ഭീഷണികളെ സംബന്ധിച്ച പരാതി സുപ്രീം കോടതി പരിഗണിച്ചു. ജസ്റ്റിസ് ദീപക് മിശ്ര ജസ്റ്റിസ് പി സി ഘോഷ്, ജസ്റ്റിസ് എന്‍ വി രമണ എന്നിവര്‍ അടങ്ങിയ മൂന്ന് അംഗ ബെഞ്ച് ഭീഷണികളെ ശക്തമായി അപലപിച്ചു. ഖാന് സുരക്ഷ ഉറപ്പാക്കാന്‍ ഡല്‍ഹി പോലീസിനോട് സുപ്രീം കോടതി നിര്‍ദേശിച്ചു. നൗഷാദ് അഹമ്മദ് ഖാന് ലഭിച്ച വധഭീഷണികളെ കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്കാന് ഡല്‍ഹി പോലീസ് കമ്മീഷണര്‍ക്ക് സുപ്രീം കോടതി നിര്‍ദേശം നല്കി. ഇത്തരം ഭീഷണികള്‍ പരസ്യമായി തള്ളിപറയാന്‍ സംസ്ഥാന സര്‍ക്കാരിനോടും, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനോടും സുപ്രീം കോടതി നിര്‍ദേശിച്ചു.
2016 ഫെബ്രുവരി 5 : സംസ്ഥാന സര്‍ക്കാര്‍ (ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍) സുപ്രീം കോടതിയില്‍ പുതിയ സത്യവാങ് മൂലം നല്കി. ശബരിമലയിലെ വിശ്വാസങ്ങളും ആചാരങ്ങളും മാനിക്കണം എന്നും, സ്ത്രീ പ്രവേശനത്തിനുള്ള നിയന്ത്രണം തുടരണം എന്നും ആയിരുന്നു സ്റ്റാന്റിംഗ് കൗണ്‍സില്‍ ലിസ് മാത്യു സര്‍ക്കാരിന് വേണ്ടി ഫയല്‍ ചെയ്ത സത്യവാങ്മൂലത്തിലെ ആവശ്യം.
2016 ഫെബ്രുവരി 12 : ജസ്റ്റിസ് ദീപക് മിശ്ര ജസ്റ്റിസ് പിസി ഘോഷ്, ജസ്റ്റിസ് എന്‍വി രമണ എന്നിവര്‍ അടങ്ങിയ മൂന്ന് അംഗ ബെഞ്ച് ശബരിമല കേസ് പരിഗണിച്ചു. ഇന്ത്യന്‍ യങ് ലോയേഴ്സ് അസോസിയേഷന് പ്രസിഡന്റ നൗഷാദ് അഹമ്മദ് ഖാന് ലഭിച്ച വധഭീഷണികളെ കുറിച്ച് ഡല്‍ഹി പോലീസ് നടത്തിയ അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് ഡല്‍ഹി പോലീസ് സുപ്രീം കോടതിക്ക് കൈമാറി. ഖാന് പ്രത്യേക സുരക്ഷ ഏര്‍പെടുത്തിയിട്ടുള്ളതായി ഡല്‍ഹി പോലീസ് കോടതിയെ അറിയിച്ചു.
സംസ്ഥാന സര്‍ക്കാരിന്റെ പുതിയ സത്യവാങ് മൂലത്തെ കുറിച്ച് സര്‍ക്കാരിന്റെ സീനിയര്‍ അഭിഭാഷകന് വി ഗിരി സുപ്രീം കോടതിയെ ധരിപ്പിച്ചു. സീനിയര്‍ അഭിഭാഷകന് രാജു രാമചന്ദ്രനെ സുപ്രീം കോടതി കേസിലെ അമിക്കസ് ക്യുറി ആയി നിയമിച്ചു. ഇതോടെ കേസില്‍ രണ്ട് അമിക്കസ് ക്യുറിമാര്‍ ആയി. സീനിയര്‍ അഭിഭാഷകര്‍ ആയ രാജു രാമചന്ദ്രനും, രാമമൂര്‍ത്തിയും.
2016 ഏപ്രില്‍ 11 : ശബരിമല സ്ത്രീ പ്രവേശന കേസ് പരിഗണിക്കുന്ന ബെഞ്ചില്‍ മാറ്റം. ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചില്‍ നിന്ന് ജസ്റ്റിസ് പി സി ഘോഷ്, ജസ്റ്റിസ് എന്‍ വി രമണ എന്നിവര്‍ മാറി. ജസ്റ്റിസ് ഗോപാല്‍ ഗൗഡ ജസ്റ്റിസ് കുര്യന് ജോസഫ് ജസ്റ്റിസ് എന്നിവര്‍ ബെഞ്ചില്‍ പുതുതായി വന്നു. പുതിയ ബെഞ്ച് കേസില്‍ വിശദമായി വാദം കേട്ട് തുടങ്ങി.
2016 ഏപ്രില്‍ 13, ഏപ്രില്‍ 18, ഏപ്രില്‍ 22, മെയ് 2 എന്നീ തീയ്യതികളില്‍ ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസ് ഗോപാല്‍ ഗൗഡ, ജസ്റ്റിസ് കുര്യന് ജോസഫ് എന്നിവര്‍ അടങ്ങിയ ബെഞ്ച് ഉച്ചക്ക് രണ്ട് മുതല്‍ നാല് മണി വരെ ശബരിമല കേസില്‍ വാദം കേട്ടു. കെ കെ വേണുഗോപാല്‍, വി ഗിരി, രാജു രാമചന്ദ്രന്, ഇന്ദിര ജയ്സിംഗ്, രാമമൂര്‍ത്തി തുടങ്ങി വിവിധ അഭിഭാഷകര്‍ ഈ ദിവസങ്ങളില്‍ വിവിധ കക്ഷികള്‍ക്ക് ആയി വാദിച്ചു.
ജസ്റ്റിസ് ദീപക് മിശ്രയും ജസ്റ്റിസ് ഗോപാല്‍ ഗൗഡയും സ്ത്രീ പ്രവേശനത്തിന് അനുകൂലം ആയ പല പരാമര്‍ശങ്ങളും നടത്തിയപ്പോള്‍, വിശ്വാസങ്ങളിലും ആചാരങ്ങളിലും കോടതി ഇടപെടേണ്ടത് ഇല്ല എന്ന നിലപാട് ആണ് ജസ്റ്റിസ് കുര്യന് ജോസഫ് സ്വീകരിച്ചത്.
2016 ജൂലൈ 11: ശബരിമല സ്ത്രീ പ്രവേശന കേസിലെ സുപ്രീം കോടതി ബെഞ്ചില്‍ വീണ്ടും മാറ്റം. ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചില്‍ നിന്ന് ജസ്റ്റിസ് ഗോപാല്‍ ഗൗഡയും ജസ്റ്റിസ് കുര്യന് ജോസഫ്ഉം മാറി. ജസ്റ്റിസ് സി നാഗപ്പന്, ജസ്റ്റിസ് ആര് ഭാനുമതി എന്നിവര്‍ ബെഞ്ചില്‍ പുതുതായി വന്നു.
മുഖ്യമന്ത്രി പദവിയില്‍ പിണറായി വിജയന് എത്തിയിരുന്നു. ജസ്റ്റിസ് ദീപക് മിശ്ര വാദം കേള്‍ക്കലിന് ഇടയില്‍ സംസ്ഥാന സര്‍ക്കാരിന്റെ നിലപാട് എന്താണ് എന്ന് സീനിയര്‍ അഭിഭാഷകന് വി ഗിരിയോട് ആരായുന്നു. സ്ത്രീ പ്രവേശനത്തിന് ഉള്ള നിയന്ത്രണം തുടരണം എന്ന് വ്യക്തമാക്കി 2016 ഫെബ്രുവരി 5 ന് നല്കിയ സത്യവാങ് മൂലം ആണ് സര്‍ക്കാര്‍ നിലപാട് എന്ന് ഗിരി കോടതിയെ അറിയിക്കുന്നു.
(വിഎസ് അച്യുതാനന്ദന് സര്‍ക്കാരിന്റെ നിലപാട് തള്ളി, ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ നിലപാടില്‍ ഉറച്ച് നില്ക്കുന്നു എന്ന് പിണറായി വിജയന് സര്‍ക്കാരിന് വേണ്ടി ഹാജര്‍ ആയ സീനിയര്‍ അഭിഭാഷകന് വി ഗിരി കോടതിയെ അറിയിച്ചത് വലിയ വിവാദങ്ങള്‍ക്ക് വഴി വച്ചിരുന്നു)
2016 നവംബര്‍ 7 : ജസ്റ്റിസ് മാരായ ദീപക് മിശ്ര, സി നാഗപ്പന്, ആര് ഭാനുമതി എന്നിവര്‍ അടങ്ങിയ ബെഞ്ച് ശബരിമല സ്ത്രീ പ്രവേശന കേസ് പരിഗണിക്കുന്നു. സീനിയര്‍ അഭിഭാഷകന് വി ഗിരിക്ക് പകരം ജയ്ദീപ് ഗുപ്ത സര്‍ക്കാരിന് വേണ്ടി ഹാജര്‍ ആകുന്നു. സംസ്ഥാന സര്‍ക്കാര്‍ നിലപാട് കോടതിയെ അറിയിക്കുന്നു.
ജയ്ദീപ് ഗുപ്ത അന്ന് കോടതിയില്‍ വിശദീകരിച്ചത് ഇങ്ങനെ ‘ ഈ റിട്ട് ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാര്‍ 2016 ഫെബ്രുവരി 5 ന് അധിക (additional) സത്യവാങ് മൂലം കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. ഇത് പിന്‍വലിക്കാന്‍ അനുമതി നല്‍കണം. 2007 നവംബര്‍ 13 ന് സംസ്ഥാന സര്‍ക്കാര്‍ ഫയല്‍ ചെയ്ത സത്യവാങ് മൂലത്തില്‍ പറഞ്ഞിരിക്കുന്നത് ആണ് സര്‍ക്കാരിന്റെ നിലപാട്. അതിന് അനുസൃതം ആകും സര്‍ക്കാരിന്റെ വാദം’.
2017 ഫെബ്രുവരി 20 : ശബരിമല കേസ് പരിഗണിക്കുന്ന ബെഞ്ചില്‍ ചെറിയ മാറ്റം. ജസ്റ്റിസ് സി നാഗപ്പന് പകരം ജസ്റ്റിസ് അശോക് ഭൂഷണ് ബെഞ്ചിലെ അംഗം ആയി. ജസ്റ്റിസ് ദീപക് മിശ്ര ജസ്റ്റിസ് ആര് ഭാനുമതി ജസ്റ്റിസ് അശോക് ഭൂഷണ് എന്നിവര്‍ വിവിധ കക്ഷികളുടെ വാദം കേട്ട ശേഷം ഹര്‍ജികള്‍ ഭരണഘടന ബെഞ്ചിന് വിട്ട് കൊണ്ടുള്ള വിധി പുറപ്പടിവിക്കാന്‍ ആയി മാറ്റി.
2017 ഒക്ടോബര്‍ 13 : ശബരിമലയില്‍ സ്ത്രീകളുടെ പ്രവേശനത്തിന് ഉള്ള നിയന്ത്രണം നീക്കണം എന്ന് ആവശ്യപ്പെട്ട് ഇന്ത്യന്‍ യങ് ലോയേഴ്സ് അസോസിയേഷന് നല്കിയ ഹര്‍ജി ഭരണഘടന ബെഞ്ചിന് വിട്ട് കൊണ്ട് ജസ്റ്റിസ് ദീപക് മിശ്രയുടെ അധ്യക്ഷതയില്‍ ഉള്ള ബെഞ്ച് ഉത്തരവ് പുറപ്പടുവിക്കുന്നു.
ഭരണഘടന ബെഞ്ച് പരിഗണിക്കേണ്ട വിഷയങ്ങള്‍ക്കും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് രൂപം നല്കി
ഭരണഘടന ബെഞ്ച് പരിഗണിക്കാന്‍ മൂന്ന് അംഗ ബെഞ്ച് തയ്യാര്‍ ആക്കിയ വിഷയങ്ങള്‍:
1. ജൈവിക ഘടനയുടെ പേരില്‍ സ്ത്രീകളെ ശബരിമലയില്‍ പ്രവേശിപ്പിക്കാതിരിക്കുന്നത് വിവേചനപരമാണോ? ഇത് ഭരണഘട ഉറപ്പ് നല്കുന്ന തുല്യതയ്ക്കും ലിംഗനീതിക്കും തൊട്ടുകൂടായ്മ ഇല്ലാതാക്കുന്നതിനുമുള്ള അവകാശത്തിന്റ ലംഘനമാണോ? മതവിശ്വാസത്തില്‍ തുല്ല്യതയ്ക്ക് ഭരണഘടന നല്കുന്ന ഉറപ്പിന്റെ ലംഘനമാണോ ഇത് ?
2. സ്ത്രീകളെ ഒഴിവാക്കുന്നത് ഭരണഘടന സംരക്ഷണം നല്കുന്ന അനിവാര്യമായ മതാചാരമാണോ ? മതപരമായ കാര്യങ്ങള്‍ സ്വന്തം നിലയില്‍ കൈകാര്യം ചെയ്യുന്നതിനുള്ള അവകാശങ്ങളുടെ ഭാഗമാണ് ഇതെന്ന് മത സ്ഥാപനങ്ങള്‍ക്ക് അവകാശപ്പെടാന്‍ ആകുമോ?
3. ശബരിമല ക്ഷേത്രത്തെ പ്രത്യേക വിഭാഗമായി പരിഗണിക്കാന്‍ ആകുമോ? കേരള തമിഴ് നാട് സര്‍ക്കാരിന്റെ ഫണ്ട് കൊണ്ട് പ്രവൃത്തിക്കുന്ന നിയമാനുസൃതമായ ബോര്‍ഡിന്‍ന്റെ (തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ) കീഴിലുള്ള ക്ഷേത്രത്തിന് തുല്യതയ്ക്കും ലിംഗനീതിക്കും സ്ത്രീകളോടുള്ള വിവേചനം അവസാനിപ്പിക്കാനുള്ള ഭരണഘടനാ തത്വങ്ങള്‍ക്കും ( അനുച്ഛേദം 14, 15 (3), 39 (a), 51 – A (e) ) എന്നിവയ്ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കാന്‍ ആകുമോ?
4. കേരളത്തിലെ ഹൈന്ദവ ആരാധനാലയങ്ങളിലെ പ്രവേശന ചട്ടത്തില്‍ പ്രായപരിധിക്ക് അനുസരിച്ചു സ്ത്രീ പ്രവേശനത്തിന് നിരോധനം ഏര്‍പ്പെടുത്താന്‍ അനുമതി നല്കുന്നുണ്ടോ ? ലിംഗത്തിന്റെ അടിസ്ഥാനത്തിലുള്ള ഈ നിരോധനം ലിംഗ നീതിക്കും തുല്യതയ്ക്കും ഭരണഘടന നല്കുന്ന അവകാശങ്ങളുടെ ലംഘനമല്ലേ?
5. ഹൈന്ദവ ആരാധാനലങ്ങളില് പൊതു ജനങ്ങള്‍ക്ക് പ്രവേശന അനുമതി നല്കുന്ന 1965 ലെ നിയമത്തിന് വിരുദ്ധമാണോ ചട്ടം? വിരുദ്ധമല്ലെങ്കില്‍ കൂടിയും അത് മൗലികാവകാശങ്ങളുടെ ലംഘനമല്ലേ ?
2018 ജൂലൈ 17 : ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസ് മാരായ റോഹിങ്ടന്‍ നരിമാന്, എ എന്‍ ഖാന്‍വില്‍ക്കര്‍, ഡി വൈ ചന്ദ്രചൂഡ്, ഇന്ദു മല്‍ഹോത്ര എന്നിവര്‍ അടങ്ങിയ ഭരണഘടന ബെഞ്ചിന് മുമ്പാകെ ഉച്ചക്ക് 3.15 ന് വാദം ആരംഭിച്ചു.
2018 ജൂലൈ 18, 19, 24, 25, 26, 31, ഓഗസ്റ്റ് 1 തീയ്യതികളില്‍ ഭരണഘടന ബെഞ്ചിന് മുമ്പാകെ വാദം നടന്നു.
2018 സെപ്റ്റംബര്‍ 28 : ശബരിമല കേസിലെ സുപ്രീം കോടതി ഭരണഘടന ബെഞ്ചിലെ വിധി.