മുപ്ലിയം: മഹാപ്രളയത്തില്‍ മുങ്ങിയ നാടിനെ കൈപിടിച്ചുയര്‍ത്തിയ രക്ഷാപ്രവര്ത്തകന് സ്വന്തം രക്ഷ തേടി അലയുന്നു. നന്തിപുലത്തെയും മുപ്ലിയത്തെയും പ്രളയത്തില്‍ നിന്നും രക്ഷപ്പെടുത്തിയ വാലത്തുപറമ്പില് ശശിയാണ് തന്റെ ജീവിതരക്ഷ തേടി അലയുന്നത്.
തന്റെ സമ്പാദ്യമായ വഞ്ചിയുടെ അറ്റകുറ്റപ്പണികള്‍ക്കുള്ള പണം കണ്ടെത്താനുള്ള പെടാപ്പാടിലാണ് ഇദ്ദേഹം. കടവുകളില്‍ മണല്‍ ലേലം ഉണ്ടായിരുന്ന കാലത്ത് സ്ഥിരം കരാറുകാരനായിരുന്ന ശശിക്ക് ആറു വഞ്ചികളുണ്ടായിരുന്നു. വെറുതെ കിടന്ന വഞ്ചികളില്‍ നാലെണ്ണം വര്‍ഷങ്ങള്‍ക്ക് മുമ്പ് നശിച്ചു. ശേഷിച്ച രണ്ട് വഞ്ചികള്‍ സംരക്ഷിച്ചിരുന്നു. സംരക്ഷണവും ചെലവേറിയതാണ്. ഒരു ഉപയോഗവും ഇല്ലാതിരുന്നിട്ടും പലരും വിലയ്ക്ക് ചോദിച്ചപ്പോള്‍ വിറ്റുകളയാന്‍ മനസ് അനുവദിച്ചില്ല.
വഞ്ചികളില്‍ ഒന്ന് മുപ്ലിയം മടപ്പിള്ളി കാവ് ക്ഷേത്രക്കടവിനടുത്ത് കുറുമാലി പുഴയിലും മറ്റൊണ് പാലത്തിനടുത്തും മുക്കിയിട്ടിരിക്കുകയായിരുന്നു. കഴിഞ്ഞ മാസം ചിമ്മിനി ഡാമിന്റെ ഷട്ടര്‍ തുറന്നപ്പോള്‍ ക്ഷേത്രക്കടവിനടുത്തുണ്ടായിരുന്ന വഞ്ചി വെള്ളത്തില്‍ നിന്നുയര്‍ത്തി കടവിനോട് ചേര്‍ന്ന് കെട്ടിയിട്ടു. പ്രളയം ഒന്നും മുന്നില്‍ കണ്ടിരുന്നില്ലെങ്കിലും നൂറുകണക്കിനാളുകളുടെ ജീവന് രക്ഷിക്കാനുള്ള വാഹനമായി അത് മാറി. പുഴയില്‍ മുങ്ങി മണല്‍ വാരിയുള്ള പരിചയവും ആത്മവിശ്വാസവും മാത്രമായിരുന്നു ശശിയുടെ കൈമുതല്‍.
മത്സ്യത്തൊഴിലാളികള്‍ക്ക് എത്താന്‍ പറ്റാത്തിടത്തും ശശിക്കും സഹായികള്‍ക്കും എത്താനായത് ആത്മവിശ്വാസത്തിന്റെ ബലത്തോടെയായിരുന്നു. പരിചിത സ്ഥലമാണെങ്കിലും വെള്ളം മുങ്ങിയതോടെ പുഴയും റോഡും തോടും എല്ലാം ഒന്നായി. മതിലുകളില്‍ വഞ്ചിയുടെ അടിവശം തട്ടിയതാണ് കേടുപാടുകള്‍ക്ക് കാരണം. രക്ഷാപ്രവര്‍ത്തനത്തിനിടെ ഒഴുക്കില്‍പ്പെട്ട് ശശിയെയും സുഹൃത്തുകളെയും കാണാതായത് ഏറെ പരിഭ്രാന്തി സൃഷ്ടിച്ചിരുന്നു. ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് ഉദ്യോഗസ്ഥര്‍ക്ക് എത്താനും ശശിയുടെ വഞ്ചിയായിരുന്നു ആശ്രയം.
മുപ്ലിയം നന്തിപുലം ഗ്രാമങ്ങളില്‍ ഒരാഴ്ചയാണ് രാപ്പകലില്ലാതെ ശശിയും സുഹൃത്തുക്കളും രക്ഷകരായത്. പാലത്തിനടുത്ത് പുഴയില്‍ മുക്കിയിട്ടിരുന്ന വഞ്ചി പ്രളയത്തില്‍ തകര്‍ന്നു. നൂറുകണക്കിനാളുകളുടെ ജീവന് രക്ഷാവാഹനമായ വഞ്ചി കേടുപാടുകള്‍ തീര്‍ത്ത് സംരക്ഷിക്കണമെന്നാണ് ശശിയുടെ ആഗ്രഹം. പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയായ മകന് കൃഷ്ണദാസും ശശിയെ സഹായിക്കാന്‍ മുഴുവന്‍ സമയവും ഒപ്പമുണ്ടായിരുന്നു. നാട്ടുകാരായ ഉദയന്‍, ബാബു, വേണു, സുധി, രഞ്ജിത്ത്, രാമകൃഷ്ണന് തുടങ്ങിയവരും സഹായികളായി ഉണ്ടായിരുന്നു.
വഞ്ചി നന്നാക്കാന്‍ സഹായം ലഭ്യമാക്കാമെന്ന് വില്ലേജ് ഓഫീസര്‍ പറഞ്ഞിരുന്നെങ്കിലും പിന്നീട് നടപടിയുണ്ടായില്ല. ഫാമില്‍ നിന്നും പാല് വാങ്ങി വീടുകളില്‍ വില്‍പ്പന നടത്തിയാണ് ശശിയും കുടുംബവും ഇപ്പോള്‍ കഴിയുന്നത്.