മഴക്കെടുതിയിൽ ദുരിതം അനുഭവിക്കുന്ന കേരളത്തിനെതിരെ സംഘപരിവാറും അവരുടെ അനുഭാവ സംഘവും വലിയ രീതിയിൽ ഹേറ്റ് ക്യാമ്പയിൻ നടത്തുകയാണ്. നവ കേരളം സൃഷ്ടിക്കാനായി കേരളത്തിനെ സഹായിക്കണമെന്ന് സർക്കാർ ആവശ്യപ്പെടുമ്പോൾ അത് ചെയ്യരുതെന്നാവശ്യപ്പെട്ട് കൊണ്ട് വലിയ രീതിയിലുള്ള ക്യാമ്പയിനാണ് ആർഎസ്എസ് നടത്തുന്നത്. ഇതിന് പിന്തുണ നൽകി കൊണ്ടാണ് കഴിഞ്ഞ ദിവസം അർണബ് ഗോസ്വാമി കേരളത്തിനെ അധിക്ഷേപ്പിച്ച് കൊണ്ട് രംഗത്ത് വന്നത്. കേരളത്തിനായി ആവശ്യമായ സഹായം നൽകാൻ പോലും കേന്ദ്ര സർക്കാർ തയ്യാറായിട്ടില്ല. ഇതിനെയെല്ലാം മറികടന്ന് കേരള സർക്കാർ ജനങ്ങളെ ഉപയോഗിച്ച് നടത്തുന്ന രക്ഷാ പ്രവർത്തനത്തിനെ പോലും അധിക്ഷേപ്പിക്കുകയാണ് സംഘപരിവാരും ഇവരുടെ സഹായികളായ റിപ്ലബിക്ക് അടക്കമുള്ള മാധ്യമങ്ങളും ചെയ്തത്.
ഇൗ സാഹചര്യത്തിലാണ് കേരളത്തിലെ മഴക്കെടുതിയിൽ കേന്ദ്ര സർക്കാർ സ്വീകരിച്ച നിലപാടുകളെ വിമർശിച്ച് അന്താരാഷ്ട്ര മാധ്യമം മോണിങ് സ്റ്റാർ വാർത്ത നൽകിയിരിക്കുന്നത്. കേരളത്തിലെ ഇടത് സർക്കാരിന്റെ പ്രവർത്തനങ്ങളെ അഭിനന്ദിച്ച ലേഖനം കേന്ദ്ര സർക്കാറിന്റെ നിലപാടിനെ നിഷിദമായി വിമർശിക്കുകയും ചെയ്യുന്നു.
കേന്ദ്ര സർക്കാർ കൃത്യമായ സഹായങ്ങൾ നൽകിയില്ലെന്ന് ചൂണ്ടികാണിച്ചാണ് ഇംഗ്ലണ്ടിലെ ബ്രിട്ടൺ ആസ്ഥാനമായി പ്രവർത്തിക്കുന്ന ദിനപത്രം വാർത്ത നൽകിയത്. പ്രളയത്തിനൊപ്പം ഇന്ത്യൻ സർക്കാരിന്റെ നിലപാടിനെതിരെയും പൊരുതാൻ കേരളം നിർബന്ധിതമായിരിക്കുന്നുവെന്ന തലക്കെട്ടിലാണ് വാർത്ത നൽകിയിരിക്കുന്നത്.
കേരളം ആവശ്യപ്പെട്ട സഹായം നൽകാൻ കേന്ദ്രം ഭരിക്കുന്ന ബിജെപി സർക്കാർ തയ്യാറായില്ലെന്നും അതേ സമയം കേരളത്തിന് ലഭിക്കുന്ന സഹായങ്ങൾ തടസപ്പെടുത്താനും കേന്ദ്ര സർക്കാരിന്റെ ഭാഗമായ സംഘപരിവാർ ശ്രമിക്കുന്നുവെന്നും വാർത്തയിൽ പറയുന്നുണ്ട്. കേരള സർക്കാർ 5,000 പട്ടാളക്കാർ, 100 ഹെലികോപ്റ്റർ, 650 മോട്ടോർ ബോട്ടുകൾ രക്ഷാപ്രവർത്തനത്തിനായി ചോദിച്ചപ്പോൾ 400 പട്ടാളക്കാർ, 20 ഹെലികോപ്റ്റർ, 30 ബോട്ടുകൾ എന്നിവ മാത്രമാണ് നൽകിയതെന്നും വാർത്തയിൽ ചൂണ്ടികാണിക്കുന്നു. കേന്ദ്ര സർക്കാരിനെ പിൻതുണക്കുന്ന പ്രവർത്തകർ വ്യാജ വാർത്തകളും സന്ദേശങ്ങളും പ്രചരിപ്പിക്കുന്നുവെന്നും വാർത്തയിൽ പറയുന്നു. പട്ടാളക്കാരൻ എന്ന വ്യാജേന ഒരാൾ മുഖ്യമന്ത്രി പിണറായി വിജയനെ അധിക്ഷേപ്പിക്കുന്ന വാർത്ത ചൂണ്ടികാണിച്ചാണ് അന്താരാഷ്ട്ര മാധ്യമമായ മോണിങ് സണിന്റെ വിമർശനം.
അതേ സമയം കേരളത്തിന്റെ പൊതുജനത്തിന്റെ ശക്തയിലൂടെ കേന്ദ്ര സർക്കാരിന്റെ നിസഹകരണത്തിനെ മറികടന്നുവെന്നും വാർത്തയിൽ പറയുന്നു. കേരളത്തിലെ ഇടത്പക്ഷ ഭരണകൂടവും അവരുടെ സംഘടനകളെ ഉപയോഗിച്ച് കൃത്യമായി രക്ഷാപ്രവർത്തനം നടത്തി. സർക്കാരിനൊപ്പം എല്ലാവരും ചേർന്നതോടെ കേരളം ഇൗ ദുരന്തതിനെ അതിജീവിച്ചുവെന്നും വാർത്തയിൽ പറയുന്നു.
മത്സ്യ തൊഴിലാളികളുടെ പ്രവർത്തനത്തിനെ പ്രത്യേകം വാർത്തയിൽ എടുത്ത് പറയുന്നുണ്ട്. തൊഴിലാളി സംഘടനകളിലൂടെ 600ഒാളം ബോട്ടുകളിലായി നടത്തിയ രക്ഷാപ്രവർത്തനമാണ് ആയിരങ്ങളെ രക്ഷപ്പെടുത്തിയത്.
ആവശ്യപ്പെട്ട സഹായങ്ങളൊന്നും തന്നെ നൽകാതെയിരുന്ന കേന്ദ്ര സർക്കാർ, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകരുതെന്നാവശ്യപ്പെട്ട് നടത്തുന്ന പ്രചരണങ്ങളടക്കം പത്രം വാർത്തയാക്കി. അതേ സമയം സേവാ ഭാരതിയെ വിദ്വേഷം പരത്തുന്ന കലാപാഹ്വാനം നടത്തുന്ന സംഘടനയെന്നാണ് വിശേഷിപ്പിക്കുന്നത്.
കമ്മ്യൂണിസ്റ്റ് സർക്കാർ നേതൃത്വം നൽകുന്ന കേരളത്തിലെ ജനത ഇതിനെയെല്ലാം അതിജീവിച്ചുവെന്നും പുതിയ ഒരു നാട് കെട്ടിപ്പടുക്കുമെന്നും പറഞ്ഞാണ് വാർത്ത അവസാനിക്കുന്നത്. അതിജീവിനത്തിനായി ശ്രമിക്കുന്ന കേരളത്തിനെതിരെ വ്യാജ ആരോപണങ്ങൾക്കും ഇവരുടെ പ്രവർത്തനങ്ങൾക്കുള്ള മറുപടിയായി മാറുകയാണ് വിദേശ മാധ്യമത്തിലെ ലേഖനം.