കൊടുങ്ങല്ലൂര്‍: മനസാക്ഷി മരവിക്കാത്ത മലയാളികള്‍ ഒന്നിച്ചു കൈ കോര്‍ത്തപ്പോള്‍ മലയാളികളുടെ കണ്ണീരായി മാറിയ അമ്മയുടെയും കുഞ്ഞിന്റെയും ജീവിതം ഭദ്രമാക്കി കരുണവറ്റാത്ത മനസ്സുകള്‍.
ഓട്ടിസം ബാധിച്ച മകളെ കെട്ടിയിട്ടു ജോലിക്കു പോകേണ്ടി വരുന്ന ബിന്ദുവിന് 45 ലക്ഷം രൂപയാണ് ഏഴു ദിവസം കൊണ്ട് അക്കൗണ്ടിലേക്കെത്തിയത്. ഇതില്‍ 90 ശതമാനം സഹായങ്ങളും പ്രവാസികളുടെ ഭാഗത്ത് നിന്നാണെന്ന് ബിന്ദു പറയുന്നു. ആവശ്യത്തിന് പണം ലഭിച്ചതിനാല്‍ ഈ ബാങ്ക് അക്കൗണ്ട് ക്ലോസ് ചെയ്യുകയാണെന്ന് ബിന്ദുവിനെ സഹായിക്കാന്‍ ഒപ്പം നിന്നവര്‍ അറിയിച്ചു.
കൊടുങ്ങല്ലൂര്‍ മേത്തല സ്വദേശിനി ബിന്ദുവിന്റേയും പത്തുവയസുകാരിയായ മകള്‍ ശ്രീലക്ഷ്മിയുടെ ദയനീയകഥ അറിഞ്ഞവര്‍ സഹായങ്ങളുമായി രംഗത്തെത്തിയതോടെ ഈ അമ്മയുടെ കണ്ണീര് തോരുകയാണ്. സാമൂഹിക പ്രവര്‍ത്തകനായ ഫിറോസ് കുന്നുംപറമ്പിലിന്റെ വീഡിയോയിലൂടെയാണ് ബിന്ദുവിന്റെ കരളലിയിക്കുന്ന ജീവിതം പുറംലോകം അറിഞ്ഞത്.
ദിവസങ്ങള്‍ക്ക് മുന്‍പ് ഒരു പ്രവാസി യുവാവിന്റെ ഭാഗത്ത് നിന്നുണ്ടായ മോശം പെരുമാറ്റം ഇവര്‍ സോഷ്യല്‍ ലോകത്ത് പങ്കുവച്ചിരുന്നു. എന്നാല്‍ ഇയാളെ ഇതുവരെ കണ്ടെത്താനായിട്ടില്ല. ഇയാളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാനുള്ള ശ്രമത്തിലാണ് ബിന്ദു. എന്നാല്‍ ചിലര്‍ ഈ അനുഭവം പുറത്തു പറഞ്ഞിനെ വിമര്‍ശിച്ചതായും ബിന്ദു പറയുന്നു. ഈ അനുഭവം പരസ്യപ്പെടുത്തിയത് തെറ്റാണെന്നാണ് ചിലര്‍ ഉപദേശിച്ചത്. ഇതൊക്കെ മിണ്ടാതെ സഹിക്കണമെന്നാണോ ഇവര്‍ പറയുന്നതെന്നും ബിന്ദു ചോദിക്കുന്നു.
വീട്ടില്‍ ഓട്ടിസം ബാധിച്ച മകളെ കെട്ടിയിട്ട് ജോലിക്ക് പോകുന്ന അമ്മയുടെ ജീവിതം സമൂഹമാധ്യമങ്ങളിലും മുഖ്യധാരമാധ്യമങ്ങളിലും വാര്‍ത്തയായിരുന്നു. ഉറങ്ങുമ്പോള്‍ പോലും മകളെ ദേഹത്തു കെട്ടിയിട്ടുറങ്ങുന്ന അവസ്ഥയിലായിരുന്നു ഈ അമ്മ. രണ്ടു പെണ്മക്കളാണ് ഇവര്‍ക്ക്. ഇളയ മകള്‍ക്കാണ് ഓട്ടിസം ബാധിച്ച് ചികില്‍സ. മൂത്ത മകള്‍ മാത്രമാണ് വീട്ടമ്മയ്ക്കുള്ള ഏക ആശ്വാസം.