ഇരുപതാം വയസ്സിലാണ് യഥാര്‍ഥ ക്രിക്കറ്റ് പന്തു കാണുന്നതെന്ന് ഇന്ത്യന്‍ പേസ് ബോളര്‍ ഉമേഷ് യാദവിന്റെ വെളിപ്പെടുത്തല്‍. അതുവരെ റബര്‍ പന്തിലും ടെന്നിസ് ബോളിലും മാത്രം കളിച്ചു ശീലിച്ചിട്ടുള്ള തനിക്ക് പെട്ടെന്നു ലെതര്‍ ബോള്‍ കയ്യില്‍ കിട്ടിയപ്പോള്‍ എന്താണു ചെയ്യേണ്ടതെന്ന് അറിയില്ലായിരുന്നുവെന്നും ഉമേഷ് യാദവ് തുറന്നുപറഞ്ഞു.
‘എങ്ങനെ എറിഞ്ഞാലാണ് സ്വിങ് കിട്ടുകയെന്നോ, എങ്ങനെയാണ് അതു കയ്യില്‍ പിടിക്കേണ്ടതെന്നോ ഒരു ധാരണയുമുണ്ടായിരുന്നില്ല. ഈ സമയത്തു പരിശീലകരാണ് എന്നെ സഹായിച്ചത്. അവര്‍ പറഞ്ഞുതന്നതുപോലെ അനുസരിച്ചു. ബോളിങ് ആക്ഷനില്‍, പ്രത്യേകിച്ചും ഇടംകൈയുടെ കാര്യത്തില്‍ ചില മാറ്റങ്ങള്‍ വരുത്തി. വേഗത്തില്‍ പന്തെറിയാന്‍ സാധിക്കുമെന്ന ആത്മവിശ്വാസം അപ്പോഴുമെനിക്കുണ്ടായിരുന്നു’ ഉമേഷ് യാദവ് പറഞ്ഞു.
‘ഞാന്‍ കളിച്ചുവളര്‍ന്ന സ്ഥലത്ത് പേസ് ബോളര്‍മാര്‍ അധികമുണ്ടായിരുന്നില്ല. പക്ഷേ, മണിക്കൂറില്‍ 140 കിലോമീറ്റര്‍ വേഗത്തില്‍ പന്തെറിയുകയെന്നതു ലക്ഷ്യമായി ഞാന്‍ മനസ്സില്‍ കുറിച്ചു. അതിനായി കഠിനമായി പരിശ്രമിച്ചു. ഇപ്പോള്‍ ഏതു കളിയിലും എനിക്ക് പരമാവധി വേഗം നേടാന്‍ സാധിക്കും’മെന്ന് യാദവ് പറയുന്നു.
നാളെ ഇംഗ്ലണ്ടിനെതിരായ അഞ്ച് ടെസ്റ്റുകള്‍ ഉള്‍പ്പെടുന്ന പരമ്പരയിലെ ആദ്യ മല്‍സരത്തിന് ഇന്ത്യ എഡ്ജ്ബാസ്റ്റനില്‍ ഇറങ്ങുമ്പോള്‍ ഇന്ത്യന്‍ ബോളിങ്ങിന്റെ പ്രധാന പ്രതീക്ഷ ഈ മുപ്പതുകാരനിലാണ്. സ്ഥിരമായി 150 കിലോമീറ്റര്‍ വേഗത്തില്‍ പന്തെറിയുന്ന യാദവ്, കൂടുതല്‍ സ്ഥിരതയാര്‍ന്ന പ്രകടനങ്ങളിലൂടെ ടീമിന്റെ ബോളിങ് ആക്രമണം നയിക്കുമെന്ന് ആരാധകര്‍ സ്വപ്നം കാണുന്നു. മറ്റു പേസ് ബോളര്‍മാരായ ഇഷാന്ത് ശര്‍മ, മുഹമ്മദ് ഷാമി എന്നിവരേക്കാള്‍ ആരാധകര്‍ പ്രതീക്ഷ വയ്ക്കുന്നത് ഉമേഷിന്റെ വേഗതയാര്‍ന്ന പന്തുകളിലാണ്.
തീര്‍ത്തും പ്രതികൂല സാഹചര്യങ്ങളില്‍നിന്ന് പടപൊരുതി വളര്‍ന്നുവന്ന കായിക താരങ്ങളെക്കുറിച്ച് കേട്ടിട്ടുണ്ട് നമ്മള്. അവരിലൊരുവന് തന്നെ ഉമേഷ് യാദവും. മഹാരാഷ്ട്രയിലെ നാഗ്പുരില്‍നിന്നാണ് ഇന്ത്യന്‍ ക്രിക്കറ്റിന്റെ താരപ്പൊലിമയിലേക്കുള്ള ഉമേഷ് കുമാര്‍ തിലക് യാദവ് എന്ന ഉമേഷ് യാദവിന്റെ വരവ്. കര്‍ഷക ആത്മഹത്യകളിലൂടെ കുപ്രസിദ്ധമായ വിദര്‍ഭ മേഖലയിലെ തീര്‍ത്തും ദരിദ്രപശ്ചാത്തലമുള്ള കുടുംബത്തില്‍ 1987 ഒക്ടോബര്‍ 25നായിരുന്നു ഉമേഷിന്റെ ജനനം.
കല്‍ക്കരി ഖനിയിലെ തൊഴിലാളിയായിരുന്നു ഉമേഷ് യാദവിന്റെ പിതാവ്. കല്‍ക്കരി ഖനി തൊഴിലാളികള്‍ കൂട്ടത്തോടെ അധിവസിച്ചിരുന്ന മേഖലയിലായിരുന്നു ഉമേഷ് യാദവിന്റെ വീടും. സാമ്പത്തിക പ്രയാസത്തെ തുടര്‍ന്ന് പന്ത്രണ്ടാം ക്ലാസ് വരെയേ അദ്ദേഹത്തിന് പഠിക്കാനായുള്ളൂ. തീര്‍ത്തും ദുരിതപൂര്‍ണമായ ജീവിത സാഹചര്യങ്ങളായിരുന്നു ചുറ്റിലും.
എങ്കിലും തന്നെപ്പോലെ മകനും കല്‍ക്കരി ഖനിയില്‍ പണിയെടുക്കുന്നതിനോട് പിതാവിന് കടുത്ത എതിര്‍പ്പായിരുന്നു. മകന് സര്‍ക്കാര്‍ ജോലി നേടണമെന്നായിരുന്നു അദ്ദേഹത്തിന്റെ അദമ്യമായ ആഗ്രഹം. ഇതനുസരിച്ച് സൈന്യത്തില്‍ കയറിപ്പറ്റാനായിരുന്നു ഉമേഷിന്റെ ആദ്യശ്രമം. എന്നാല്‍ ദയനീയമായി പരാജയപ്പെട്ടു. ഇതോടെ പോലീസുകാരനാകാനായി ശ്രമം. ഇതിനായി ആത്മാര്‍ഥമായി ശ്രമിച്ചെങ്കിലും വിധി എതിരായി.
ഇതോടെ ഭാവി ജീവിതം തന്നെ ഇരുട്ടിലായതുപോലെ തോന്നി ഉമേഷിന്. മറ്റൊന്നും ചെയ്യാനില്ലാത്തതുകൊണ്ട് സമീപത്തെ മൈതാനത്ത് മറ്റു കുട്ടികള്‍ക്കൊപ്പം ക്രിക്കറ്റ് കളിച്ചു. ടെന്നിസ് ബോള്‍ പരമാവധി വേഗത്തില്‍ എറിയുന്നതായിരുന്നു അന്നത്തെ പ്രധാന വിനോദം. വേഗതകൊണ്ട് ശ്രദ്ധ നേടിയതോടെ പ്രദേശിക ടീമുകളില്‍ കളിക്കാന്‍ അവസരം ലഭിച്ചു. പ്രാദേശിക ടൂര്‍ണമെന്റുകളില്‍ സ്വന്തം ടീം ജയിക്കുമ്പോഴും കളിയിലെ കേമനായി തിരഞ്ഞെടുക്കപ്പെടുമ്പോഴും ചെറിയ തുകകള്‍ സമ്മാനമായി ലഭിച്ചതോടെ അതൊരു വരുമാനമാര്‍ഗവുമായി.
ടെന്നിസ് ബോള്‍ ക്രിക്കറ്റിനേക്കാള്‍ കൂടുതല്‍ വരുമാനം കിട്ടുക ലെതര്‍ ബോള്‍ ടൂര്ണമെന്റുകളില്നിന്നാണെന്ന് മനസ്സിലായതോടെ ആ വഴിക്കായി ശ്രദ്ധ. ഇടയ്ക്ക് ഒരു കോളജ് ടീമില്‍ കയറിപ്പറ്റാന്‍ ശ്രമിച്ചെങ്കിലും, പ്രമുഖ ക്ലബ്ബുകള്‍ക്ക് കളിച്ച് പരിചയമില്ലാത്തത് വിനയായി.
അങ്ങനെയാണ് ഉമേഷ് യാദവ് വിദര്‍ഭ ജിംഖാന ടീമിന്റെ ഭാഗമാകുന്നത്. അവിടെവച്ച് ചില പ്രമുഖ ടീമുകളുമായി മല്‍സരിക്കാന്‍ അവസരം ലഭിച്ചു. സ്പൈക്കുകളൊന്നുമില്ലാത്ത ഷൂവുമായി കളിക്കാനിറങ്ങിയ ഉമേഷ് പലപ്പോഴും ബോളിങ്ങിലെ വേഗതകൊണ്ടും വിക്കറ്റ് നേട്ടങ്ങള്‍കൊണ്ടും ശ്രദ്ധ നേടിയതോടെ ഈ താരത്തെക്കുറിച്ചുള്ള വാര്‍ത്ത നാഗ്പുരിലെ ക്രിക്കറ്റ് വൃത്തങ്ങളില്‍ പ്രചരിച്ചു. ഉമേഷ് യാദവ് വിദര്‍ഭ ക്രിക്കറ്റ് അസോസിയേഷന് അധികൃതരുടെ ശ്രദ്ധയില്‍ വന്നത് അങ്ങനെ.
വിദര്‍ഭ ക്രിക്കറ്റ് ടീമിലേക്ക് സെലക്ഷന് ലഭിച്ചതാണ് ഉമേഷ് യാദവിന്റെ തലവര മാറ്റിയത്. 2007-08 സീസണില്‍ പ്രീതം ഗാന്ധെയുടെ നായകത്വത്തിനു കീഴില്‍ ഉമേഷ് വിദര്‍ഭ ടീമിന്റെ ഭാഗമായി. വേഗതകൊണ്ട് ബാറ്റ്സ്മാന്മാരെ വിറപ്പിക്കുമ്പോഴും കൃത്യതക്കുറവായിരുന്നു യാദവിന്റെ പ്രധാന പോരായ്മ. ഇതേക്കുറിച്ച് അന്നത്തെ വിദര്‍ഭ ടീം നായകനായിരുന്ന പ്രീതം ഗാന്ധെ പറഞ്ഞത്, ‘ഉമേഷ് യാദവ്’ മികച്ചൊരു ‘അസംസ്കൃത വസ്തു’വാണെന്നായിരുന്നു. നല്ല രീതിയില്‍ രൂപപ്പെടുത്തിയെടുത്താല്‍ ബാറ്റ്സ്മാന്മാര്ക്ക് ഇത്രയേറെ തലവേദന തീര്‍ക്കുന്ന മറ്റൊരു ബോളര്‍ ഉണ്ടാകില്ലെന്ന് തനിക്ക് ഉറപ്പായിരുന്നെന്നും പ്രീതം പറയുന്നു.
ട്വന്റി20 ടൂര്‍ണമെന്റില്‍ എയര്‍ ഇന്ത്യ ടീമില്‍ കളിക്കാനും ഗാന്ധെ തന്നെ ഉമേഷ് യാദവിന് അവസരമൊരുക്കി. പിന്നീട് 2008-09 സീസണില്‍ മധ്യപ്രദേശിനെതിരായ രഞ്ജി ട്രോഫി മല്‍സരത്തില്‍ വിദര്‍ഭയ്ക്കായി കളിച്ച് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ അരങ്ങേറി. മധ്യപ്രദേശ് താരം ഹിമാലയ സാഗറിനെ ക്ലീന്‍ ബോള്ഡാക്കിക്കൊണ്ടാണ് യാദവ് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ അരങ്ങേറിയത്. ആദ്യ ഇന്നിങ്സില്‍ മാത്രം ബോള്‍ ചെയ്ത യാദവ് 75 റണ്‍സ് വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തി.
ആ സീസണില്‍ വിദര്‍ഭയ്ക്കായി നാലു മല്‍സരങ്ങളില്‍ യാദവ് കളത്തിലിറങ്ങി. 14.60 ശരാശരിയില്‍ 20 വിക്കറ്റുകളാണ് അരങ്ങേറ്റ സീസണില്‍ നേടിയത്. 105 റണ്‍സ് വഴങ്ങി ആറു വിക്കറ്റ് വീഴ്ത്തിയതായിരുന്നു മികച്ച പ്രകടനം. ഇതേ സീസണില്‍ത്തന്നെ ഏകദിനത്തിലും യാദവ് അരങ്ങേറി.
രഞ്ജി ട്രോഫിയിലെ മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ അതേ വര്‍ഷത്തെ ദുലീപ് ട്രോഫിക്കുള്ള മധ്യമേഖലാ ടീമില്‍ ഇടം നേടി. സാക്ഷാല്‍ രാഹുല്‍ ദ്രാവിഡ്, വിവിഎസ് ലക്ഷ്മണ് എന്നിവരുടെ വിക്കറ്റ് നേടി ദേശീയ ശ്രദ്ധയിലുമെത്തി. 2008ലെ ഐപിഎല്ലില്‍ 30 ലക്ഷം രൂപയ്ക്ക് ഡല്‍ഹി ഡെയര്‍ഡെവിള്‍സ് ടീമിലെടുത്തു. 2010 സീസണിലാണ് അരങ്ങേറ്റത്തിന് അവസരം ലഭിച്ചത്. നേടാനായത് ആറു വിക്കറ്റുകള്‍.
2010 മേയില്‍ പരുക്കേറ്റ പ്രവീണ്‍ കുമാറിനു പകരം ലോകകപ്പ് ട്വന്റി20ക്കുള്ള ടീമിലേക്ക് വിളിയെത്തി. എന്നാല്‍ കളിക്കാന്‍ അവസരം ലഭിച്ചില്ല. ഇതിനു പിന്നാലെ ശ്രീലങ്കയും സിംബാബ്വെയും ഉള്‍പ്പെട്ട ത്രിരാഷ്ട്ര ടൂര്‍ണമെന്റിനുള്ള ഏകദിന ടീമിലേക്ക് വിളിയെത്തി. ടീമിലെ പ്രമുഖ താരങ്ങള്‍ക്ക് വിശ്രമം നല്കി ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ കഴിവു തെളിയിച്ച താരങ്ങളെയാണ് സെലക്ടര്‍മാര്‍ ടൂര്‍ണമെന്റിന് അയച്ചത്.
ആതിഥേയരായ സിംബാബ്വെയ്ക്കെതിരെയായിരുന്നു രാജ്യാന്തര ക്രിക്കറ്റിലെ അരങ്ങേറ്റം. 2011 നവംബറില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ ടെസ്റ്റിലും 2012 ഓഗസ്റ്റില്‍ ശ്രീലങ്കയ്ക്കെതിരെ ട്വന്റി20യിലും അരങ്ങേറി.
ഇതുവരെ 73 ഏകദിനങ്ങളില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച ഉമേഷ് യാദവ് 32.60 ശരാശരിയില്‍ 105 വിക്കറ്റുകള്‍ നേടിയിട്ടുണ്ട്. 31 റണ്‍സ് വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തിയതാണ് മികച്ച പ്രകടനം. ഇക്കോണമി റേറ്റ് 5.97. ഇതുവരെ 37 ടെസ്റ്റുകള്‍ കളിച്ച് 103 വിക്കറ്റുകളും നേടി. 103 റണ്‍സിന് ഏഴു വിക്കറ്റ് വീഴ്ത്തിയതാണ് മികച്ച പ്രകടനം. അഞ്ച് ട്വന്റി20 മല്‍സരങ്ങളില്‍നിന്ന് എട്ടു വിക്കറ്റും നേടിയിട്ടുണ്ട്, ഉമേഷ്.
അടുത്തിടെ ഉമേഷ് യാദവ് വീണ്ടും വാര്‍ത്തകളില്‍ ഇടം നേടി. പിതാവിന്റെ ചിലകാല സ്വപ്നമായിരുന്ന തന്റെ സര്‍ക്കാര്‍ ജോലി യാഥാര്‍ഥ്യമാക്കിയതിലൂടെ. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയില്‍ അസിസ്റ്റന്റ് മാനേജരായാണ് ഉമേഷിന് ജോലി ലഭിച്ചത്.