എറണാകുളം:സെന്റ് തെരേസാസ് കോളേജിലെ കത്തോലിക്കരായ വിദ്യാര്‍ഥികള്‍ക്ക് ചിറ്റൂര്‍ ധ്യാനകേന്ദ്രത്തില്‍ മൂന്ന് ദിവസത്തെ ധ്യാനം കൂടല്‍ നിര്‍ബന്ധമാക്കിയത് വിവാദത്തിലേക്ക്. അന്യമതസ്ഥരായ ഹിന്ദു മുസ്ലീം വിദ്യാര്‍ഥികളും ബുധനാഴ്ച മുതല്‍ വെള്ളിയാഴ്ച വരെ കോളേജില്‍ നടക്കുന്ന ധ്യാനം കൂടലില്‍ നിര്‍ബന്ധമായി പങ്കെടുക്കണമെന്നാണ് കോളേജ് അധികൃതരുടെ ഭീഷണി.
മറ്റ് മതങ്ങളില്‍ വിശ്വസിക്കുന്ന വിദ്യാര്‍ഥികളോടും ഇത്തരത്തില്‍ ആവശ്യപ്പെട്ടതില്‍ ശക്തമായ പ്രതിഷേധമാണ് വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും ഇടയില്‍ ഉണ്ടായിരിക്കുന്നത്. ഒരു സംഘം രക്ഷിതാക്കള്‍ നിര്‍ബന്ധിത ധ്യാനത്തിനെതിരെ രംഗത്തു വന്നിട്ടുണ്ട്. ഈ ദിവസങ്ങളില്‍ റെഗുലര്‍ ക്ലാസുകള്‍ ഇല്ല. എന്നിട്ട് പോലും കോളേജില്‍ നടക്കുന്ന ധ്യാനത്തില്‍ പങ്കെടുത്തില്ലെങ്കില്‍ അറ്റന്‍ഡന്‍സ് നല്‍കില്ലെന്നാണ് കോളേജ് അധികൃതര്‍ വിദ്യാര്‍ഥികളോട് പറഞ്ഞിരിക്കുന്നത്.
ലൈംഗിക ആരോപണങ്ങളിലും ഭൂമി കുംഭകോണത്തിലും അടിമുടി ഉലഞ്ഞു നില്ക്കുന്ന സിറോ മലബാര്‍ കത്തോലിക്കാ സഭയിലെ യുവാക്കളുടെ പ്രതിഷേധം ശക്തമായ സാഹചര്യത്തില്‍ യുവതീ യുവാക്കളെ ബ്രയിന്‍വാഷ് ചെയ്യിക്കാനാണ് നിര്‍ബന്ധിത ധ്യാനം.
അറ്റന്‍ഡന്‍സ് മാത്രമല്ല ധ്യാനത്തില്‍ പങ്കെടുക്കാത്തവര്‍ക്ക് മൂവായിരം രുപ പിഴയും അടയ്ക്കേണ്ടി വരുമെന്നും അനൗപചാരികമായി വിദ്യാര്‍ഥികളോട് മാനേജ്മെന്റ് പറഞ്ഞിട്ടുണ്ട്. കോളേജിലെ കത്തോലിക്ക വിശ്വാസികളായ വിദ്യാര്‍ഥികള്‍ ചിറ്റൂരില്‍ നടക്കുന്ന അഞ്ച് ദിവസത്തെ ധ്യാനത്തില്‍ പങ്കെടുക്കണം. അന്യമതസ്ഥരായ വിശ്വാസികള്‍ കോളേജില്‍ തന്നെ രാവിലെ 8.30 മുതല്‍ 3.30 വരെ നടത്തുന്ന ധ്യാനയോഗത്തില്‍ പങ്കെടുക്കണമെന്നുമാണ് നിബന്ധന. ധ്യാനത്തില്‍ പങ്കെടുക്കുന്ന കത്തോലിക്ക വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികളില്‍ നിന്നും 500 രൂപ ഫീസായും ഈടാക്കുന്നുണ്ട.്
അടുത്ത ബുധനാഴ്ച മുതല്‍ ഞായറാഴ്ച വരെയാണ് ആദ്യ ബാച്ചിന്റെ ധ്യാനം. ആരോഗ്യപരമായ കാര്യങ്ങളാല്‍ പങ്കെടുക്കാന്‍ കഴിയാത്തവരും ഫീസ് നല്‍കണമെന്നാണ് കോളേജ് അധികൃതര്‍ പറയുന്നത്.
സ്വയം ഭരണാവകാശമുളള കോളേജ് ആയതുകൊണ്ട് സര്‍വകലാശാലയ്ക്കോ വിദ്യാഭ്യാസ വകുപ്പിനോ ഇത്തരം കാര്യങ്ങളില്‍ ഇടപെടാനും കഴിയാറില്ല. കലാലയ രാഷ്ട്രീയം നിരോധിച്ചിരിക്കുന്ന കോളേജ് ആയതു കൊണ്ട് വിദ്യാര്‍ഥി സംഘടനകള്‍ക്ക് ഇവിടെ പ്രവര്‍ത്തന സ്വാതന്ത്ര്യമില്ല. മഴ മൂലം രണ്ടാഴ്ചയിലധികം ക്ളാസ്സുകള്‍ നഷ്ടപ്പെട്ടതിനിടയിലാണ് നിര്‍ബന്ധിത ധ്യാനവുമായി മാനേജ്മെന്റ് രംഗത്തു വന്നിരിക്കുന്നത്.
തുടരെത്തുടരെയുണ്ടായ ലൈംഗികാരോപണങ്ങളെത്തുടര്‍ന്ന് സഭാനേതൃത്വങ്ങള്‍ പൊതുവേ അങ്കലാപ്പിലാണ്. വിശ്വാസികളായ ക്രിസ്ത്യാനികള്‍ കത്തോലിക്കാ സഭാ വിശ്വാസമുപേക്ഷിച്ച് മറ്റു സഭകളിലേക്ക് ചേക്കേറുന്നതും, കുമ്പസാര വിവാദത്തിനും, പുരോഹിതരുടെ സാമ്പത്തിക തട്ടിപ്പിനും ശേഷം പരസ്യമായി സഭാനേതൃത്വത്തെ ചോദ്യം ചെയ്യാന്‍ ധൈര്യപ്പെടുന്നതുമാണ് സഭയെ അങ്കലാപ്പിലാക്കുന്നത്. കഴിയുന്നത്ര വിശ്വാസികളെ സഭയില്‍ ഉറപ്പിച്ചു നിര്‍ത്താനും അതിനു വേണ്ടി മസ്തിഷ്ക പ്രക്ഷാളനം ചെയ്യാനുമാണ് ഇത്തരം തട്ടിപ്പു ധ്യാനങ്ങള്‍ കൊണ്ട് സഭ ലക്ഷ്യമിടുന്നത്.
ധ്യാനത്തില്‍ പങ്കെടുക്കാന്‍ താല്‍പ്പര്യമില്ലാത്ത വിദ്യാര്‍ഥികളുടെ മാതാപിതാക്കള്‍ കോളേജ് അധികൃതരെ സമീപിച്ചെങ്കിലും ഒരു കാരണവശാലും ക്രിസ്ത്യന്‍ വിദ്യാര്‍ത്ഥികള്‍ ധ്യാനത്തില്‍ നിന്ന് വിട്ടു നില്ക്കാന് അനുവദിക്കുന്നതല്ല എന്ന കടുംപിടുത്തത്തിലാണ് കോളേജ് അധികൃതര്‍. സാത്താന് ബാധിച്ചവരാണ് ധ്യാനത്തില്‍ നിന്ന് വിട്ടു നില്ക്കാന് ആഗ്രഹിക്കുന്നവരെന്നാണ് സഭയുടെ നിലപാട്.
കഴിഞ്ഞ വര്‍ഷം ഒരു ദിവസം മാത്രം നടന്ന യുവജന ധ്യാനത്തില്‍ നിന്നു വിട്ടു നിന്ന ചില വിദ്യാര്‍ഥികളെ മാനസികമായി പിഡിപ്പിച്ചതായും ഇവര്‍ക്ക് ഇന്റേണല്‍ മാര്‍ക്ക് നല്‍കാതിരുന്നതായും അനുഭവമുള്ളതുകൊണ്ട് ഒരു വിദ്യാര്‍ഥിനിയും ഒരിടത്തും പരസ്യമായി പ്രതികരിക്കാനും പരാതി പറയാനും തയ്യാറല്ല. സാമൂഹ്യ മാധ്യമങ്ങളിലൂടെ പോലും പ്രതികരിക്കാന്‍ വിദ്യാര്‍ഥികളും അവരുടെ രക്ഷിതാക്കളും ഒരുക്കമല്ല. കോളേജില്‍ പ്രവര്‍ത്തിക്കുന്ന ഏക യുവജന സംഘടനയായ ജീസസ് യൂത്തിന്റെ പ്രവര്‍ത്തകരും ഇതിലൂടെ കടന്നു വന്ന വരുമാണ്. കോളേജിലെ അദ്ധ്യാപകരില്‍ ഭൂരിഭാഗവും ക്രിസ്ത്യാനികളാണ്. അതുകൊണ്ടു തന്നെ അവരാരും പ്രതിഷേധിക്കാനും തയ്യാറാവില്ല എന്നതാണ് മാനേജ്മെന്റിന് തണലായിരിക്കുന്നത്.
എന്നാല്‍ എറണാകുളത്തെ തന്നെ മറ്റ് ക്രിസ്ത്യന്‍ മാനേജ്മെന്റുകള്‍ക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന സേക്രഡ് ഹര്‍ട്സ്, സെന്റ് ആല്‍ബര്‍ട്സ് കോളേജ് തുടങ്ങിയ കോളേജുകള്‍ ഇത്തരം ധ്യാനപരിപാടികള്‍ സംഘടിപ്പിക്കുന്നില്ല എന്നതും ശ്രദ്ധേയമാണ്. കടുത്ത പ്രതിഷേധമാണ് വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും ഇടയില്‍ കോളേജിന്റെ ഏകാധിപത്യ തീരുമാനം ഉണ്ടാക്കിയിരിക്കുന്നത്.
ഇന്ത്യന്‍ ഭരണഘടന മുന്നോട്ട് വെക്കുന്ന മതേതര മൂല്യങ്ങളുടെ നഗ്നമായ ലംഘനമാണ് കോളേജില്‍ നടക്കുന്നതെന്ന് രക്ഷിതാക്കളും ആരോപിക്കുന്നു. സംസ്ഥാനത്തെ പൊതു സമൂഹവും, രാഷ്ട്രീയ പാര്‍ട്ടികളും വിഷയത്തില്‍ ഇടപെടണമെന്നും രക്ഷിതാക്കള്‍ ആവശ്യപ്പെടുന്നു. ഇതില്‍ ഗൂഢാലോചനയുണ്ടെന്നാണ് മാതാപിതാക്കളുടെ ആരോപണം.